‘മഹാ’ ട്വിസ്റ്റ് : വിശ്വാസ വോട്ടെടുപ്പിന് കാക്കാതെ രാജിവെച്ചൊഴിഞ്ഞ് ഫഡ്നാവിസ്

Jaihind News Bureau
Tuesday, November 26, 2019

വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ രാജിവെച്ചൊഴിഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ബി.ജെ.പിയുമായി സഖ്യത്തിനൊരുങ്ങിയ എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ഫഡ്നാവിസും രാജി പ്രഖ്യാപിച്ചത്. കേവലം 80 മണിക്കൂറുകള്‍ മാത്രം മുഖ്യമന്ത്രി പദത്തില്‍ ഇരുന്നതിന് ശേഷമാണ് രാജി. ഇതോടെ മഹാരാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ക്ക് പ്രസക്തിയില്ലാതായി.

ഉപമുഖ്യമന്ത്രി അജിത് പവാര്‍ നേരത്തെ രാജി വെച്ചിരുന്നു. നാളെ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അജിത്ത് പവാറിന്‍റെയും ഫഡ്നാവിസിന്‍റെയും രാജി. ഇന്നലെ മുംബൈയിലെ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ 162 എം.എല്‍.എമാരെ അണിനിര്‍ത്തി ത്രികക്ഷി സഖ്യം നടത്തിയ ശക്തിപ്രഖ്യാപനത്തോടെ തന്നെ ബി.ജെ.പിയുടെ നില പരുങ്ങലിലാണെന്നത് വ്യക്തമായിരുന്നു. ബുധനാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതിയുടെ ഉത്തരവും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. രണ്ടാഴ്ച സമയമാണ് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നത്.

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാറിനോട് ഉപമുഖ്യമന്ത്രി പദവി രാജിവെക്കാന്‍ എന്‍.സി.പി നേതാക്കള്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 30 മിനിറ്റ് നേരമാണ് അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് തൊട്ടുപിന്നാലെയായിരുന്നു അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയാറായത്.