ശബരിമലയില്‍ വിഐപികളുടെ ഭക്ഷണത്തിന്‍റെ പേരില്‍ ദേവസ്വം ബോർഡിന്‍റെ ലക്ഷങ്ങളുടെ വെട്ടിപ്പ്

Jaihind Webdesk
Monday, January 24, 2022

 

ശബരിമലയിൽ ദേവസ്വം ബോർഡിന്‍റെ ലക്ഷങ്ങളുടെ വെട്ടിപ്പ്. ദേവസ്വം ഗസ്റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ ആഹാരത്തിന്‍റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. സ്വന്തം ചെലവിൽ ആഹാരം കഴിച്ചിട്ടും വിഐപികൾക്ക് ദേവസ്വം ചെലവിലാണ് ഭക്ഷണം നൽകിയതെന്ന് രജിസ്റ്ററിൽ ഉൾപ്പെടുത്തിയാണ് അഴിമതി നടത്തിയത്. അഴിമതിക്ക് ഇരയായത് കർണ്ണാടക ഹൈക്കോടതി ജഡ്‌ജി ഉൾപ്പെടെ നിരവധി പേർ.

ശബരിമലയിൽ ദേവസ്വം ബോർഡിന്‍റെ അതിഥികളെയാണ് ദേവസ്വം ഗസ്റ്റ് ഹൗസുകളിൽ താമസിപ്പിക്കുക. ദേവസ്വം ഓഫീസ് കോംപ്ലസ്‌ ഗസ്റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ പേരിലാണ് ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയിരിക്കുന്നത്. വിഐപികൾക്ക് ഭക്ഷണം നൽകിയത് ദേവസ്വം ചിലവിൽ ആണെന്ന് രജിസ്റ്ററിൽ എഴുതിയതാണ് തട്ടിപ്പ്. എന്നാൽ വിഐപികൾ എല്ലാവരും സ്വന്തം ചെലവിലാണ് ഭക്ഷണം കഴിച്ചിരുന്നത്.

ഇടുക്കി എസ്.പി കറുപ്പസ്വാമി, ശബരിമലയുടെ ചാർജുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എഡിഎം അർജുൻ പാണ്ഡ്യ, കർണ്ണാടക ഹൈക്കോടതി ജഡ്‌ജി, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവരുടെ പേരിലാണ് ഭക്ഷണത്തിന്‍റെ രൂപ എഴുതിയെടുത്തത്. കൊല്ലം ജില്ലാ ജഡ്‌ജിയായ സ്‌പെഷ്യൽ കമ്മീഷണർ സിറ്റിംഗിനായി ശബരിമലയിൽ നിന്ന് പോയ ദിവസങ്ങളിൽ പോലും അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നതായി രജിസ്റ്ററിൽ രേഖപ്പെടുത്തി. തന്‍റെ പേരിൽ നടത്തിയ അഴിമതിക്കെതിരെ ഇടുക്കി എസ്പി, ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി നൽകിയിരുന്നു.

ദേവസ്വം ഗസ്റ്റ് ഹൗസുകളിലെ അതിഥികളുടെ ഭക്ഷണ ചിലവിൽ കണക്കെടുപ്പുകൾ വർഷങ്ങളായി നടക്കാറില്ല. ഈ കാര്യം മുതലെടുത്തുകൊണ്ടാണ് ലക്ഷങ്ങളുടെ അഴിമതി നടത്തിവന്നിരുന്നത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കാണ് ദേവസ്വം മെസിന്‍റെ ചുമതല. അഴിമതി സംബന്ധിച്ച ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം മെസിന്‍റെ രജിസ്റ്റർ പരിശോധനയ്ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്.