നോട്ടുനിരോധനം കള്ളനോട്ടുകള്‍ വെളുപ്പിക്കാനായിരുന്നോ? കണക്കുകളില്‍ മറുപടിയില്ലാതെ കേന്ദ്രം

Jaihind Webdesk
Tuesday, February 5, 2019

മുംബൈ: നോട്ടുനിരോധനത്തിന്റെ മറവില്‍ ഇന്ത്യക്കാര്‍ വ്യാപകമായി കബളിപ്പിക്കപ്പെട്ടു എന്ന് ദിനംപ്രതി പുറത്തുവരുന്ന സര്‍ക്കാര്‍ കണക്കുകളും റിപ്പോര്‍ട്ടുകളും തന്നെ സാക്ഷിയാകുകയാണ്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പല റിപ്പോര്‍ട്ടുകളും പൂഴ്ത്തിവെയ്ക്കുന്നുവെന്ന ആരോപണവും ശക്തമാണ്.

നിരോധിക്കുന്നതിന് മുമ്പ് രാജ്യത്തുണ്ടായിരുന്ന നോട്ടുകളേക്കാള്‍ കൂടുതല്‍ രൂപ റിസര്‍വ്വ് ബാങ്കിലെത്തിയതെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക കണക്ക് വ്യക്തമാക്കുന്നത്. സാധാരണക്കാരന്റെ ഭാഷയില്‍ പറയുകയാണെങ്കില്‍ റിസര്‍വ്വ് ബാങ്ക് ആകെ 10 നോട്ടുകള്‍ പ്രിന്റ് ചെയ്തു. എന്നാല്‍ തിരികെയെത്തിയത് 15 നോട്ടുകള്‍. അധികം വന്ന 15 നോട്ടുകള്‍ എവിടെനിന്നുവെന്നതിന് സര്‍ക്കാരിനോ റിസര്‍വ്വ് ബാങ്കിനോ ഉത്തരമില്ലെന്നതാണ് നിലവിലെ അവസ്ഥ. അതൊക്കെയും വ്യാജനോട്ടുകളായിരുന്നോ? കൂടാതെ നോട്ടുനിരോധനത്തിനുശേഷം നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പ്രചരിച്ചിരുന്നുവെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരോധനത്തിന് മുമ്പ് രാജ്യത്തുണ്ടായിരുന്നത് 14.11 ലക്ഷം കോടിരൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പ്രിന്റ് ചെയ്തിരുന്നത്. എന്നാല്‍ തിരികെയെത്തിയത് 15.28 ലക്ഷം കോടി രൂപയുടെ നിരോധിത നോട്ടുകള്‍. അതായത് 1.15 ലക്ഷം കോടിരൂപയുടെ നോട്ടുകള്‍ തിരികെയെത്തിയത് എങ്ങനെയെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.
15.44 ലക്ഷം കോടിരൂപയുടെ നോട്ടുകള്‍ പ്രചാരണത്തില്‍ നിന്ന് തിരികെയെത്തിച്ചുവെന്ന് 2017 ആഗസ്റ്റില്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അറിയിച്ചിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ കണക്കുകളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ അതിനുശേഷമാണ് റിസര്‍വ്വ് ബാങ്ക് പ്രിന്റ് ചെയ്ത നോട്ടുകളുടെ കണക്കുകള്‍ പുറത്തുവന്നത്.