കൊച്ചി : മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം. ഇന്ന് ചേര്‍ന്ന സംഘടനയുടെ എക്സ്ക്യൂട്ടീവ് യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. എന്നാല്‍ എംഎല്‍എമാരായ കെ.ബി.ഗണേഷ്കുമാറും മുകേഷും ആവശ്യത്തെ എതിര്‍ത്തു. ഇതോടെ വിഷയത്തില്‍ തീരുമാനമെടുത്തില്ല.
മയക്കുമരുന്ന് കടത്തുപോലെ ഗുരുതരമായ കേസില്‍ ഉള്‍പ്പെട്ടയാളെ സംഘടനയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് നടിമാരായ രജന നാരായണന്‍കുട്ടിയും ഹണി റോസും ഉള്‍പ്പടെയുള്ളവരാണ് ആവശ്യമുന്നയിച്ചത്. ഇത്തരമൊരാള്‍ സംഘടനയില്‍ തുടരുന്നത് നാണക്കേടാണെന്നും മുന്‍കാലങ്ങളില്‍ നടപടിയെടുത്തവര്‍ക്ക് ഒരുനീതിയും ബിനീഷിന് മറ്റൊരു നീതി എന്ന വ്യാഖ്യാനമുണ്ടാകുമെന്നും യോഗത്തില്‍ വാദമുയര്‍ന്നു. എന്നാൽ അന്വേഷണം നടക്കുന്ന വേളയില്‍ ഒരാള്‍ക്കെതിരേ നടപടിയെടുക്കുന്നത് ഉചിതമല്ലെന്ന നിലപാടാണ് ഇടത് എം.എൽ.എ മാരായ മുകേഷും ഗണേഷ് കുമാറും യോഗത്തിൽ സ്വീകരിച്ചത്.