മണ്ഡലപുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ബിജെപി തന്ത്രം: സിദ്ധരാമയ്യ

Jaihind News Bureau
Thursday, February 27, 2025

ലോക്‌സഭാ മണ്ഡല അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തെ ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മണ്ഡലപരിധി നിര്‍ണ്ണയ പ്രക്രിയയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശങ്ങളെ ‘വിശ്വസനീയമല്ല’ എന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ നിശബ്ദമാക്കാന്‍ ബിജെപി ഇത് ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അതിര്‍ത്തി നിര്‍ണ്ണ ,യത്തിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പാര്‍ലമെന്ററി സീറ്റ് പോലും നഷ്ടപ്പെടില്ലെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിര്‍ത്തി നിര്‍ണ്ണയത്തില്‍ ‘രാഷ്ട്രീയ സമവായം’ ഉണ്ടാക്കുന്നതിനായി മാര്‍ച്ച് 5 ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഒരു സര്‍വകക്ഷി യോഗം പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്നതാണ് ഷായുടെ പ്രസ്താവനയുടെ ലക്ഷ്യമെന്ന് സിദ്ധരാമയ്യ പ്രസ്താവനയില്‍ പറഞ്ഞു. ‘ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍, ഏറ്റവും പുതിയ ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തിലാണോ അതോ നിലവിലെ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണോ അതിര്‍ത്തി നിര്‍ണ്ണയം നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണം.’

‘ഏറ്റവും പുതിയ ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിര്‍ണ്ണയം നടത്തിയാല്‍, അത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കടുത്ത അനീതിയാണെന്ന് വ്യക്തമാണ്. അത്തരം അനീതി തടയാന്‍, 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് മുമ്പ് അതിര്‍ത്തി നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്,’ സിദ്ധരാമയ്യ പറഞ്ഞു.

ഏറ്റവും പുതിയ സെന്‍സസ് അടിസ്ഥാനമാക്കിയാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുന്നതെങ്കില്‍, കര്‍ണാടക?യും കേരളവും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് കണക്കുകൂട്ടുന്നു. അതേസമയം വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ സെന്‍സസ് (2021 അല്ലെങ്കില്‍ 2031) അടിസ്ഥാനമാക്കിയാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുന്നതെങ്കില്‍, കര്‍ണാടകയിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 28 ല്‍ നിന്ന് 26 ആയി കുറയാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, ആന്ധ്രാപ്രദേശിലെ സീറ്റുകള്‍ 42 ല്‍ നിന്ന് 34 ആയി കുറയും, കേരളത്തിലെ സീറ്റുകള്‍ 20 ല്‍ നിന്ന് 12 ആയി കുറയും, തമിഴ്നാട്ടിലെ സീറ്റുകള്‍ 39 ല്‍ നിന്ന് 31 ആയി കുറയും.

”അതേസമയം, ഉത്തര്‍പ്രദേശിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 80 ല്‍ നിന്ന് 91 ആയും ബീഹാറില്‍ 40 ല്‍ നിന്ന് 50 ആയും വര്‍ദ്ധിക്കും, കൂടാതെ മധ്യപ്രദേശ് 29 മുതല്‍ 33 വരെ. ഇത് അനീതിയല്ലെങ്കില്‍ പിന്നെ എന്താണ്?” സിദ്ധരാമയ്യ പ്രസ്താവനയില്‍ ചോദിച്ചു.