ചെന്നൈ: നാളെ പുലര്‍ച്ചയോടെ മാന്‍ഡസ് ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം. തമിഴ്‌നാട്ടിലെ കാരക്കലിന് സമീപത്താണ് തീരംതൊടുന്നത് .ചുഴലികാറ്റ് ഇപ്പോൾ മഹാബലിപുരത്തു ഏതാണ്ട് 230 കിലോമീറ്റർ മാത്രം അകലെയാണ്. മണിക്കൂറില്‍ ഏകദേശം 70-100 കിലോമീറ്റർ വേഗതയിലുള്ള ചുഴലികാറ്റ് വീശാനാണ് സാധ്യത. തമിഴ്നാട്ടിൽ ശക്തമായ മഴയും കാറ്റും ഉച്ചയോടെ തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുചേരി മുതൽ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്. ചിലയിടത്ത് അത് ശക്തമായ മഴ ആയേക്കാം. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കാരയ്ക്കലിൽ നിന്ന് 270 കിലോമീറ്റർ അകലെയാണ് മാന്‍ഡസ് ചുഴലിക്കാറ്റ് രൂപപ്പെട്ടതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനിൽ അറിയിച്ചു.അടുത്ത ആറ് മണിക്കൂറിനുള്ളിൽ മാന്‍ഡസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും പിന്നീട് ക്രമേണ ദുർബലമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.