അർജുന്‍ ആയങ്കിക്ക് ജാമ്യം അനുവദിക്കരുത് ; പ്രതിക്കെതിരെ ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ് കോടതിയില്‍

Jaihind Webdesk
Friday, August 6, 2021

കോഴിക്കോട് : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ്. അർജുൻ ആയങ്കിയ്ക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അ‍ർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റംസ് വാദിച്ചു.

പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കും. സ്വർണ്ണം കടത്തുന്നവരെ തട്ടികൊണ്ടുപോകുന്നതിൽ പങ്കാളിയാണ് അർ‍ജുൻ ആയങ്കി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണ്ണക്കടത്ത് നടത്തി. സ്വർണക്കടത്ത് അന്വേഷണവുമായി അർജുൻ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് വാദിച്ചു.

ക്വട്ടേഷൻ സംഘങ്ങൾ സഞ്ചരിച്ച കാറുകളിലൊന്ന് അർജുൻ ആയങ്കി വാടകയ്ക്കെടുത്തതാണ്. കാസർകോട് സ്വദേശി വികാസിന്‍റെ കാർ 2 ലക്ഷം രൂപ ലീസിനെടുത്തത് അർജുൻ. കാർ സ്വർണക്കടത്തിന് ഉപയോഗിച്ചു. ഈ പണം നിയമ വിരുദ്ധമായി ഉണ്ടാക്കിയതെന്നും അർജുന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ മൊഴിയുണ്ടെന്നും കസ്റ്റംസ്.