ആള്‍ക്കൂട്ട സത്യപ്രതിജ്ഞ ; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം : കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ 500 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന സത്യപ്രതിജ്ഞയില്‍ സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എണ്ണം കുറയ്ക്കാൻ ആകുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

തൃശൂരിലെ ചികിത്സാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ. കെ.ജെ പ്രിൻസാണ് ഹർജി നൽകിയത്. ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലനില്‍ക്കെ സർക്കാർ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

വിഷയത്തില്‍ കോടതി സ്വമേധയാ ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് അഭിഭാഷകനായ അനിൽ തോമസ് ഉള്‍പ്പെടെയുള്ളവരും കത്ത് നല്‍കിയിട്ടുണ്ട്. ഇതും കോടതി പരിഗണിക്കും.

Comments (0)
Add Comment