തലശ്ശേരിയില്‍ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി ; പിന്നില്‍ ആർഎസ്എസ് എന്ന് ആരോപണം

Jaihind Webdesk
Monday, February 21, 2022

തലശ്ശേരി:തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ് . ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് വെട്ടേറ്റത്.

പുലർച്ചെ ഒന്നര മണിക്ക് ശേഷമാണ് സംഭവം. വീടിനടുത്ത് വച്ചാണ് ഹരിദാസിനെ അക്രമിച്ചത്.
രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് ഹരിദാസന് നേരെ അക്രമം നടത്തിയത്. വെട്ടേറ്റ ഹരിദാസന്‍റെ കാൽ പൂർണമായും അറ്റുപോയി. വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തി. ഇവരുട മുന്നിൽ വെച്ചും അക്രമം നടന്നു. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു.

​ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുന്നെ മരണം സംഭവിച്ചു. .ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം ബ‌ിജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്‍റെ പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത് എന്നാണ് സിപി എം നേതാക്കൾ പറയുന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി.

കൊലപാതകത്തെ തുടർന്ന് തലശ്ശേരി മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കി. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലവീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
അതേസമയം സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി ന​ഗരസഭ,ന്യൂ മാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.