കണ്ണൂർ ജില്ലയെ വീണ്ടും കലാപ ഭൂമിയാക്കാന്‍ സി.പി.എം ശ്രമം ; ബോംബ്‌ നിര്‍മ്മാണം അവസാനിപ്പിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, September 21, 2020

Mullapaplly-Ramachandran

 

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയെ വീണ്ടും കലാപ ഭൂമിയാക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്‌ ബോംബ്‌ നിര്‍മ്മാണത്തിനിടെ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍റെ വീട്ടില്‍ നടന്ന സ്‌ഫോടനം. സി.പി.എമ്മിന്‍റെ നിയന്ത്രണത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പലഭാഗത്തും ആയുധ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ബോംബ്‌ നിര്‍മ്മാണം സി.പി.എമ്മിന്‌ കുടില്‍ വ്യവസായമാണ്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‌ ഉത്തരവാദപ്പെട്ട പൊലീസ്‌ നിഷ്‌ക്രിയത്വം തുടരുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ഗുരുതരമായ സാഹചര്യമാണ്‌ കണ്ണൂരിലുള്ളത്‌. കണ്ണൂരില്‍ നടക്കുന്ന ബോംബ് നിര്‍മ്മാണങ്ങളില്‍ സി.പി.എമ്മിന്‍റെ പങ്ക്‌ വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ഇവര്‍ക്കെതിരെ പൊലീസ്‌ നിയമനടപടി സ്വീകരിക്കാത്തത്‌ സി.പി.എമ്മിന്‍റെ  ഇടപെടല്‍ കൊണ്ടാണ്‌. ആഴ്‌ചകള്‍ക്ക്‌ മുന്‍പാണ്‌ മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും തട്ടകമായ തലശ്ശേരിയില്‍ ബോംബ്‌ നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി സി.പി.എം പ്രവര്‍ത്തകന്‍റെ കൈപ്പത്തികള്‍ നഷ്ടപ്പെട്ടത്‌. പാര്‍ട്ടി ഗ്രാമങ്ങള്‍ ഒരു മറയാക്കിയാണ്‌ സി.പി.എം ബോംബ്‌ നിര്‍മ്മാണം നടത്തുന്നത്‌. ഈ വിഷയത്തില്‍ ബി.ജെ.പിയും ഒട്ടും പിറകിലല്ല. ബോംബ്‌ നിര്‍മ്മാണത്തിലും ആയുധ ശേഖരത്തിലും ആളെക്കൊല്ലുന്നതിലും സി.പി.എമ്മും ബി.ജെ.പിയും പരസ്‌പരം വര്‍ഷങ്ങളായി മത്സരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.