സിപിഎമ്മിന് അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരം ; രമ്യയ്‌ക്കെതിരായ വധഭീഷണി ഞെട്ടിക്കുന്നത് : വി.ഡി സതീശന്‍

Jaihind Webdesk
Sunday, June 13, 2021

തിരുവനന്തപുരം :  രമ്യ ഹരിദാസ് എം.പിക്കെതിരായ സിപിഎം ഭീഷണി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അധികാരം വീണ്ടും കിട്ടിയതിന്‍റെ  അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് രമ്യാ ഹരിദാസിനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചവരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം ധിക്കാരപരമായ നടപടികൾ യുഡിഎഫ് കെെയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിപിഎം നേതാക്കൾ വധഭീഷണിമുഴക്കിയെന്ന രമ്യ ഹരിദാസ് എം.പിയുടെ പരാതിയില്‍ പെ‍ാലീസ് കേസെടുത്തു. ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.എ. നാസർ, പഞ്ചായത്ത് അംഗം നജീബ്, കണ്ടാലറിയാവുന്ന മറ്റ് ഏഴുപേർക്കെതിരെയുമാണ് കേസ് റജിസ്റ്റർ ചെയ്തത്.

ടൗണിൽ ഹരിതകർമസേന അംഗങ്ങളെ കണ്ടു തിരിച്ചുപേ‍ാകാൻ നിൽക്കുമ്പേ‍ാൾ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസറിന്റ നേതൃത്വത്തിൽ എട്ടേ‍ാളം പേർ ആലത്തൂർ പെ‍ാലീസ് സ്റ്റേഷനുസമീപം തന്നെ തടഞ്ഞുനിർത്തി സ്ത്രീതത്വത്തെ അപമാനിക്കുന്നവിധം സംസാരിക്കുകയും വധഭീഷണിമുഴക്കുകയും ചെയ്തെന്നാണ് എംപിയുടെ പരാതി.

തന്റെ സഞ്ചാരസ്വാതന്ത്ര്യവും പെ‍ാതുപ്രവർത്തനവും തടസപ്പെടുത്തി ജനമധ്യത്തിൽ അവഹേളിച്ചവർക്കെതിരെ നടപടിയെടുക്കുന്നതിനെ‍ാപ്പം പ്രവർത്തനം നടത്താൻ സംരക്ഷണം നൽകാനും എംപി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ആലത്തൂര്‍ കയറിയാൽ കാലു വെട്ടും എന്നാണ് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ ഭീഷണി മുഴക്കിയതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.