ത്രിപുരയില്‍ അന്തരിച്ച എംഎല്‍എയുടെ മകനെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം; ഇടതുപക്ഷത്തിന്‍റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഷാഫി പറമ്പില്‍

തിരുവനന്തപുരം: ത്രിപുര ബോക്‌സാനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്തരിച്ച എംഎല്‍എയുടെ മകനെ സ്ഥാനാര്‍ത്ഥിയാക്കിയത്,  ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.

‘കേവലം ഒരു ഉപതെരഞ്ഞെടുപ്പല്ല ജനാധിപത്യം വീണ്ടെടുക്കുവാനുള്ള പോരാട്ടം എന്ന് ത്രിപുരയിലെ സി പി എം വിശേഷിപ്പിക്കുന്ന ബോക്‌സനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.
നിലവിലെ എം.എല്‍.എ ആയിരുന്ന ജൂലൈ 19 ന് അന്തരിച്ച ഷംസുല്‍ ഹഖിന്‍റെ മകന്‍ മിസാന്‍ ഹുസൈന്‍.
ചുമ്മാ പറഞ്ഞൂന്ന് മാത്രം’ എന്നാണ് ഷാഫി ഫേസുബുക്കില്‍ കുറിച്ചത്. ഒപ്പം ഇരട്ടപ്പാലം, ഇരട്ടത്താപ്പ്, ലാല്‍സലാം എന്നിങ്ങനെ ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.
പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മകന്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്തിയാക്കിയതില്‍ ഇടതുമുന്നണിയില്‍ ചോദ്യങ്ങളും പരിഹാസവും ഉണ്ടായിരുന്നു. എന്നാല്‍ ത്രിപുരയില്‍ നടക്കുന്നത് ഇടതുപക്ഷത്തന്റെ ഇരട്ടത്താപ്പാണെന്ന് ഷാഫി പറമ്പില്‍ ചൂണ്ടിക്കാണിക്കുന്നു.

സെപ്റ്റംബര്‍ അഞ്ചിനാണ് ത്രിപുരയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 19 ന് അന്തരിച്ച ഷംസുല്‍ ഹഖിന്‍റെ  മകന്‍ മിസാന്‍ ഹുസൈന്‍ സ്ഥാനാര്‍ത്ഥിയാക്കി കഴിഞ്ഞ ദിവസമാണ് സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

Comments (0)
Add Comment