പൊലീസ് സ്റ്റേഷനില്‍ കയറി വധഭീഷണി: കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം; നേതാക്കളോട് ഒളിവില്‍ പോകാന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ നിര്‍ദേശം

Jaihind News Bureau
Monday, June 1, 2020

 

ഇടുക്കി വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി സിപിഎം നേതാക്കള്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം. ഇടതു സഹയാത്രികനായ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് നീക്കം. സംഭവം വിവാദമായതോടെ നേതാക്കളോട് ജാമ്യം ലഭിക്കും വരെ ഒളിവില്‍ പോകാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതായും ആരോപണം ഉണ്ട്‌.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെത്തി പൊലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. ‘വീട്ടില്‍ കയറി വെട്ടും’ എന്ന് ആക്രോശിച്ച സംഘം അസഭ്യവര്‍ഷവും നടത്തിയിരുന്നു. വാഹനപരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്ക് പിടികൂടിയതായിരുന്നു പ്രകോപനത്തിനിടയാക്കിയത്.