സ്വര്‍ണ്ണക്കടത്തില്‍ അന്വേഷണം മുറുകിയതോടെ എം.ശിവശങ്കറിനെ തള്ളി സിപിഎം; മുഖ്യമന്ത്രിയുടെ വിശ്വസ്തനെതിരായ പ്രതികരണം പാർട്ടിയിലെ വിഭാഗീയതയോ ?

Jaihind News Bureau
Monday, August 17, 2020

 

തിരുവനന്തപുരം: സ്വര്ണ്ണക്കടത്തില് അന്വേഷണം മുറുകിയതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി  എം.ശിവശങ്കറിനെ തള്ളി സിപിഎം.  മന്ത്രി ജി.സുധാകരന്‍, എല്‍.ഡി.എഫ് കണ്‍വീനർ എ.വിജയരാഘവന്‍ എന്നിവരാണ് ശിവശങ്കറിനെതിരെ രംഗത്തെത്തിയത്.  മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിനെ തള്ളിപറഞ്ഞതോടെ സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തുവരികയാണെന്നും ആക്ഷേപമുണ്ട്.

തന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറിനെ മാറ്റിയെങ്കിലും അദ്ദേഹത്തെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയാറായിരുന്നില്ല.  മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിനെതിരെ വിമർശനമുന്നയിച്ചതോടെ നേതാക്കള്‍ മുഖ്യമന്ത്രിയെ തന്നെയാണ് ഉന്നം വെക്കുന്നതെന്ന് വേണം കരുതാന്‍.

അതേസമയം എം. ശിവശങ്കര്‍ വഞ്ചകനെന്നായിരുന്നു മന്ത്രി ജി. സുധാകരന്‍റെ പ്രസ്താവന. സ്വപ്നയുമായുള്ള സൗഹൃദം അപമാനകരമാണ്. ശിവശങ്കര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. സ്വാതന്ത്ര്യവും വിശ്വാസവും ശിവശങ്കര്‍ ദുരുപയോഗിച്ചു. ആ ദുര്‍ഗന്ധം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് തുടച്ചുമാറ്റി. ഇപ്പോള്‍ അവിടെയുള്ളത് സുഗന്ധം മാത്രമെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു. ശിവശങ്കറിന് ദൗര്‍ബല്യമുണ്ടായെന്നും അദ്ദേഹം അപകടകാരിയെന്ന് അറിഞ്ഞില്ലെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ പ്രതികരണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് തകരാര്‍ സംഭവിച്ചു. ഇതോടെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തെന്നും വിജയരാഘവന്‍ പറയുന്നു.

കുറ്റംമുഴുവന്‍ ശിവശങ്കറിനുമേല്‍ ചാർത്തി കൈകഴുകാനാണ് സിപിഎം നീക്കമെന്നും വിലയിരുത്തലുണ്ട്. സ്വർണ്ണക്കടത്തുമായി പാർട്ടിക്കോ സർക്കാരിനോ ബന്ധമില്ലെന്ന വാദം ജി. സുധാകരന്‍ ഉയർത്തിയതും ഇതിന് തെളിവാണ്. മുഖ്യമന്ത്രിയുമായി സ്വപ്നയ്ക്ക് അടുത്തബന്ധമുണ്ടെന്നും സ്വപ്നയും ശിവശങ്കറും വിദേശയാത്രകള്‍ നടത്തിയെന്നുമുള്ള റിപ്പോർട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ്    കുറ്റം മുഴുവൻ ശിവശങ്കറിന് മേല്‍ പഴിചാരി തടിയൂരാനുള്ള സിപിഎം നീക്കമെന്നതും ശ്രദ്ദേയമാണ്.