മന്ത്രി വീണ ജോര്‍ജ് ശിശുക്ഷേമ സമിതിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നു ; ദുരഭിമാന കുറ്റകൃത്യത്തിന് കൂട്ടുനിന്ന സിപിഎം ഇടതുപക്ഷമല്ല, യാഥാസ്ഥിതിക പിന്തിരിപ്പന്‍മാര്‍: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, October 26, 2021

തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ കാണാതായ സംഭവത്തില്‍ ശിശുക്ഷേമ സമിതിയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും വെള്ളപൂശി രക്ഷിച്ചെടുക്കാനാണ് മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുഞ്ഞിനെ കിട്ടിയെന്നു പറയുന്ന ദിവസം 2020 ഒക്ടോബര്‍ 29 -ന് അമ്മത്തൊട്ടില്‍ ഇല്ല. ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുന്ന മാജിക്ക് ശിശുക്ഷേമ സമിതിയിലുണ്ട്. പാര്‍ട്ടി തന്നെ ശിശുക്ഷേമ സമിതിയും സിഡബ്ല്യുസിയും കോടതിയും പൊലീസുമായി മാറി. ദുരഭിമാന കൊലയ്ക്ക് തുല്യമായ ദുരഭിമാന കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇടതുപക്ഷമെന്നു പറയുന്ന നിങ്ങള്‍ തീവ്ര വലതുപക്ഷ യാഥാസ്ഥിതിക പിന്തിരിപ്പന്‍മാരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അമ്മയ്ക്ക് കുഞ്ഞിനെ നിഷേധിച്ച സംഭവം സര്‍ക്കാരും ശിശുക്ഷേമസമിതിയും സി.പി.എം നേതാക്കളും ചേര്‍ന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണെന്നും നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.കെ രമ നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് അവതണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മറുപടിയാണ് മന്ത്രിയില്‍ നിന്നും പ്രതീക്ഷിച്ചത്. എന്നാല്‍ സി.ഡബ്ല്യു.സിയെയും ഡി.വൈ.എഫ്.ഐ നേതാവ് ജനറല്‍ സെക്രട്ടറിയായ ശിശുക്ഷേമ സമിതിയെയും വെള്ളപൂശുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. കുഞ്ഞിനെ അമ്മയില്‍ നിന്നും എടുത്തു മാറ്റിയത് തെറ്റാണെന്ന് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ ഇടപെട്ട പി.കെ ശ്രീമതി ടീച്ചര്‍, താന്‍ തോറ്റു പോയെന്നാണ് പ്രതികരിച്ചത്. കുഞ്ഞിനെ ആവശ്യപ്പെട്ട് അനുപമ രംഗത്തെത്തിയ ശേഷമാണ് ദത്ത് നല്‍കല്‍ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ശിശിക്ഷേമ സമിതി കോടതിയെ സമീപിച്ചത്. ഇത്രയും ഗുരുതരമായ കുറ്റകൃത്യം ചെയ്തവരെയാണ് മന്ത്രി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്.

മകളുടെ സമ്മതത്തോടെ കുഞ്ഞിനെ കൈമാറിയെന്നാണ് സി.പി.എം നേതാവ് കൂടിയായ പിതാവ് പറയുന്നത്. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയെന്നാണ് ശിശിക്ഷേമ സമതി രേഖപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് മകളുടെ സമ്മതത്തോടെയെന്നു പറഞ്ഞത്? സമ്മതത്തോടെയെങ്കില്‍ അതെങ്ങനെ ഉപേക്ഷിക്കപ്പെട്ട കുട്ടിയാകും? കുഞ്ഞിനെ ലഭിച്ചെന്നു പറയുന്ന ഒക്ടോബര്‍ 29 ന് അമ്മത്തൊട്ടില്‍ ഇല്ല. അന്നു രാത്രി മുതലാണ് കുറ്റകൃത്യം തുടങ്ങിയത്. പിറ്റേന്ന് പുലര്‍ച്ചെ തൈക്കാട് ആശുപത്രിയില്‍ എത്തിച്ച ആണ്‍കുട്ടിയെ പെണ്‍കുട്ടിയെന്നു രേഖപ്പെടുത്തി. അമ്മത്തൊട്ടിലില്‍ നിന്നും കിട്ടിയ കുട്ടിയെന്നു പറഞ്ഞ് മലാല യൂസഫ് എന്ന പേരിടുകയും ചെയ്തു. ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയെന്നു പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ വിവാദമായി. ഇതിനു പിന്നാലെ ആണ്‍കുട്ടിയെയാണ് തങ്ങള്‍ ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്ന് അനുപമയുടെ മാതാപിതാക്കള്‍ എഴുതി നല്‍കി. ദത്ത് നല്‍കുന്നതിനുള്ള നടപടിക്രമത്തിന്റെ ഭാഗമായി പത്രപരസ്യം നല്‍കിയതിനു പിന്നാലെ മാതാവ് കുട്ടിയെ അന്വേഷിച്ച് ശിശുക്ഷേമ സമതിയിലെത്തിയിരുന്നു. എന്നാല്‍ മറ്റൊരു കുട്ടിയുടെ ഡി.എന്‍.എ പരിശോധന നടത്തി കുട്ടി നിങ്ങളുടേതല്ലെന്നായിരുന്നു ശിശുക്ഷേമ സമിതിയുടെ മറുപടി.

കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുമ്പോഴും മാതാവ് കയറിയിറങ്ങി നടക്കുകയായിരുന്നു. മുഖ്യമന്ത്രി, ഡി.ജി.പി, സിഡബ്ല്യുസി, സി.പി.എം പി.ബി അംഗം, സി.പി.എം സെക്രട്ടറി, സി.പി.എം ജില്ലാ സെക്രട്ടറി എന്നിവര്‍ക്കെല്ലാം പരാതി നല്‍കി. സി.പി.എം കൗണ്‍സിലറായി മത്സരിച്ച സിഡബ്ല്യുസി ചെയര്‍മാനും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ ഷിജൂഖാനും കുട്ടി ആരുടേതാണെന്ന് അറിയാമെന്നിരിക്കെയാണ് ദത്ത് നടപടികള്‍ നടത്തിയത്. പരാതി നല്‍കി ആറു മാസമായിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റ് ചെയ്യാന്‍ പോലും പൊലീസ് തയാറായില്ല. ഇവിടെ പാര്‍ട്ടി തന്നെയാണ് കോടതിയും നിയമവും പൊലീസുമൊക്കെ. നിങ്ങള്‍ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ്. യാഥാസ്ഥിതിക പിന്തിരിപ്പന്‍ നിലപാടുകളാണ് നിങ്ങളുടേത്. ദുരഭിമാന കുറ്റകൃത്യത്തിന് ഒരു പാര്‍ട്ടി തന്നെ കൂട്ടുനിന്നു. ജില്ലാ കമ്മിറ്റി ചേര്‍ന്ന് കുട്ടിയെ തിരികെ നല്‍കാന്‍ ശ്രമിച്ചെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത് പരിഹാസ്യമാണ്. പാര്‍ട്ടി തന്നെ പൊലീസും നിയമവും ആകുന്ന ഈ സംവിധാനത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ കീഴിലുള്ള ശിശുക്ഷേമ സമിതിയില്‍ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കണം. പാര്‍ട്ടി പൊലീസും കോടതിയുമാകുന്ന സാഹചര്യം കേരളത്തെ എവിടെ കൊണ്ടുച്ചെന്നെത്തിക്കും? ഈ ഗൂഡാലോചനയില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ട്. ശിശുക്ഷേമ സമിതിയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ തെളിവുകളും നശിപ്പിച്ചെന്ന് ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കില്‍ ഇനി മുതല്‍ നിയമസഭ പാസാക്കുന്ന എല്ലാ നിയമങ്ങളിലും, പരാതിയുണ്ടെങ്കില്‍ എ.കെ.ജി സെന്ററില്‍ പറയാം എന്നുകൂടി ചേര്‍ക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്ക് തല താഴ്ത്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുന്നില്‍ നില്‍ക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ കെ.കെ.രമ പറഞ്ഞു. മനസ്സിനെ മരവിപ്പിക്കുന്ന കൊടുംക്രൂരതകള്‍ കണ്‍മുന്നില്‍ കാണുമ്പോഴും ഞെട്ടലുണ്ടാക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണ് എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം തന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അനുപമയുടെ അച്ഛന്റെ ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന് മുമ്പില്‍ പേരൂര്‍ക്കട പോലീസ് നട്ടെല്ലുവളച്ച് നിന്നുവെന്നും നിയമപരമായി പ്രവര്‍ത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ വിഷയത്തില്‍ കാണിച്ചുവെന്നും ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്നും കെ.കെ.രമ പറഞ്ഞു.