തിരുവനന്തപുരം : കൊടകര കുഴല്‍പണ കേസില്‍ ഒത്തുതീര്‍പ്പ് നടക്കുന്നതായി രമേശ് ചെന്നിത്തല. ബിജെപി നേതാക്കളെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ടെന്നും നീതി ന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അട്ടിമറി സൂചന നേരത്തെ തന്നെയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കാലം മുതൽ ആരംഭിച്ച എൽഡിഎഫ്- എൻഡിഎ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് കൊടകര കുഴൽപ്പണ കേസ് ഇപ്പോൾ ഒത്തുതീർപ്പിലെത്തിക്കാന്‍ ശ്രമിക്കുന്നത്.
69 നിയോജക മണ്ഡലങ്ങളിലാണ് ബിജെപിയുടെ വോട്ട് സിപിഎമ്മിനും എൽഡിഎഫിനും മറിച്ചു നൽകിയത്. എൻഡിഎയിലെ മറ്റ് ഘടകക്ഷികളുടെ വോട്ടും മറിച്ചു നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കെ സുരേന്ദ്രൻ ഉൾപ്പടെ ബിജെപി നേതാക്കൾ ആരേയും പ്രതികളാക്കേണ്ടയെന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. നേതാക്കളെ സാക്ഷികളാക്കണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.