നേതാക്കള്‍ക്കെതിരായ പ്രതിഭയുടെ വിമർശനം ; സിപിഎമ്മിനുള്ളില്‍ കടുത്ത അതൃപ്തി

Jaihind Webdesk
Wednesday, February 23, 2022

കായംകുളം എംഎല്‍എ യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം.നിയോജക മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന യു പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് എംഎല്‍എയുടെ വിശദീകരണം വാങ്ങി ഉടനടി പ്രശ്‌നത്തില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയെന്നാണ് സൂചന.

സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞതിനു പിന്നാലെയാണ് യു പ്രതിഭയുടെ ആരോപണം. ലോക്കല്‍, ജില്ലാ കമ്മിറ്റികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിഭ ഉന്നയിച്ചത്. അതെ സമയം പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസ്സര്‍ പറഞ്ഞു. പ്രതിഭയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം മുമ്പ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. പരാതി പറയേണ്ടത് പാര്‍ട്ടി വേദിയിലാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഏരിയ കമ്മിറ്റിക്ക് പിന്നാലെ ജില്ലാ നേതൃത്വവും ആരോപണങ്ങള്‍ തള്ളിയതോടെ യു പ്രതിഭ എംഎല്‍എക്കെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

പാര്‍ട്ടി ഫോറത്തില്‍ പറയാതെ നവമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് ഗൗരവതരമെന്നാണ് സിപിഎം വിലയിരുത്തല്‍. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും, മണ്ഡലത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായെങ്കിലും പാര്‍ട്ടി പരിശോധിച്ചില്ല തുടങ്ങിയ ആരോപണങ്ങള്‍ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഭ ആരോപിച്ചത്. എന്നാല്‍ ഇത്തരം പരാതികള്‍ ഒരു പാര്‍ട്ടി വേദിയിലും എംഎല്‍എ ഉന്നയിച്ചിരുന്നില്ല.

ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണം അച്ചടക്ക ലംഘനമെന്നും വിലയിരുത്തല്‍ ഉണ്ട്. എംഎല്‍എയുടെ പോസ്റ്റ് സംഘടന വിരുദ്ധമെന്ന ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി തുറന്നു പറഞ്ഞു കഴിഞ്ഞു.യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നേരത്തെ വിവാദമായിട്ടുണ്ടെങ്കിലും നേതൃത്വം പൂര്‍ണമായും തള്ളുന്നത് ഇത് ആദ്യമായാണ്. അച്ചടക്ക നടപടി ആവശ്യപ്പെട്ട് കായംകുളത്തെ എതിര്‍ ചേരിയും പ്രതിഭക്കെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്.