സി.പി.എമ്മിലെ മാവോയിസ്റ്റുകള്‍; അലനെയും താഹയെയും പുറത്താക്കി തടിയൂരാന്‍ പാര്‍ട്ടി

Jaihind Webdesk
Sunday, November 10, 2019

തിരുവനന്തപുരം: ഒടുവില്‍ പാര്‍ട്ടി കണ്ടെത്തി സി.പി.എമ്മുകാര്‍ മാവോയിസ്റ്റുകളെന്ന്.. ഇനി പുറത്താക്കിയേക്കാംന്ന്. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത പാര്‍ട്ടി അംഗങ്ങളായ വിദ്യാര്‍ഥികളെ സിപിഎം പുറത്താക്കും. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി യോഗം വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ആദ്യയോഗം തിങ്കളാഴ്ച വൈകിട്ട് പന്നിയങ്കര ലോക്കലില്‍ നടക്കും. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് അലന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. താഹ ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം എപ്പോഴാണെന്ന് അറിവായിട്ടില്ല. അറസ്റ്റിലായ വിദ്യാര്‍ഥികള്‍ തെറ്റുകാരാണെന്ന നിഗമനത്തിലാണ് സിപിഎം എത്തിച്ചേര്‍ത്തിനിക്കുന്നത്. പ്രതിസ്ഥാനത്തുള്ള രണ്ടു പാര്‍ട്ടി അംഗങ്ങള്‍ക്കും മാവോയിസ്റ്റുകളുമായി നല്ല ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളായ പാര്‍ട്ടി അംഗങ്ങളുടെ യുഎപിഎ ചുമത്തിയുള്ള അറസ്റ്റിനെ ന്യായീകരിച്ചാണ് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പോലീസ് നടപടിയെ സാധൂകരിക്കുന്നതാണെന്നു മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ യുഎപിഎ കരിനിയമമാണെന്നും മാവോയിസ്റ്റു ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ ഈ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത സര്‍ക്കാന്‍ നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടി കേന്ദ്ര നേതാക്കളുടെ ആവശ്യം തള്ളാനോ കൊള്ളാനോ ഇതുവരെയും കേരളത്തിലെ നേതാക്കളാരും തയാറായിട്ടില്ല.