കൊല്ലത്ത് വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്ന സംഭവം: സി.പി.എം നേതാവ് ഒളിവില്‍

Jaihind Webdesk
Sunday, March 3, 2019

കൊല്ലം: കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്ന സംഘത്തിലെ പ്രധാനിയായ സി.പി.എം നേതാവ് ഒളിവില്‍. സി.പി.എം അരിനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയാണ് ഒളിവില്‍ പോയത്. അതേസമയം സംഭവ ദിവസം സരസന്‍ പിള്ള മരിച്ച രഞ്ജിത്തിന്റെ വീട്ടില്‍ പോയിരുന്നതായി ഇയാളുടെ ഭാര്യ പറഞ്ഞു. മകളെ ശല്യം ചെയ്തത് ചോദിക്കാനാണ് സരസന്‍ പിള്ള പോയതെന്നും ഭാര്യ വീണ വ്യക്തമാക്കി. അതേസമയം കേസിലെ മുഖ്യപ്രതിയും ജയില്‍ വാര്‍ഡനുമായ വിനീതിനെതിരെ നേരത്തേയും കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ ഇയാള്‍ നിരവധി അടിപിടി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ബന്ധുവായ പെണ്‍കുട്ടിയെ കളിയാക്കി എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചത്. അടിയേറ്റ രഞ്ജിത്ത് ബോധം കെട്ട് വീണിരുന്നു. തുടര്‍ന്ന് വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ ദിവസം മരിച്ചത്. തലയ്ക്ക് അടിയേറ്റ് ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

അതേസമയം ആറംഗ സംഘത്തിലുണ്ടായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയടക്കം മറ്റുള്ളവര്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വിനീതിനെ അറസ്റ്റ് ചെയ്ത് കേസൊതുക്കാനാണ് പൊലീസ് ശ്രമമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.  ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടില്‍ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയില്‍ വാര്‍ഡന്‍ വിനീതിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവം നടന്ന ഉടനെ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെനെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ മൊഴിയെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്ന് രഞ്ജിത്തിന്റെ അച്ഛന്‍ രാധാകൃഷ്ണ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാത്രമല്ല തിരിച്ച് കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും രാധാകൃഷ്ണ പിള്ള ആരോപിച്ചു.