‘സിപിഐ കാട്ടുകള്ളന്മാര്‍’; ഗുരുതര ആരോപണവുമായി പി.വി. അൻവർ എംഎൽഎ

 

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് സീറ്റ് സിപിഐ വിറ്റുവെന്ന് പി.വി അൻവർ എംഎൽഎ. വെളിയം ഭാർഗവൻ, കാനം രാജേന്ദ്രൻ എന്നിവർ സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ പണം വാങ്ങിയാണ് സീറ്റ് വിൽപ്പന നടത്തിയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനെ മുസ്ലിം ലീഗ് സ്വാധീനിച്ചു. 25 ലക്ഷം രൂപ പാർട്ടി ഫണ്ട് എന്ന പേരിൽ വാങ്ങിയ ശേഷം ഏറനാട് സീറ്റ് നൽകുകയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇത് ആവർത്തിച്ചു. വയനാട് ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഐ നേതാക്കൾ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു. മന്ത്രി കെ.രാജൻ, സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി പി.പി സുനീർ, മലപ്പുറം ജില്ലാ സെക്രട്ടറി എന്നിവരാണ് പണം പിരിച്ചെടുത്തത്. ഒരു രൂപ ഇലക്ഷൻ കമ്മിറ്റിക്ക് കൊടുത്തില്ല. പ്രവർത്തകർക്ക് കാലി ചായ വാങ്ങാൻ പോലും പണം കൊടുത്തില്ല.

സിപിഐ നേതൃത്വത്തെ സംവാദത്തിന് വെല്ലുവിളിക്കുന്നു. പാവപ്പെട്ട പ്രവർത്തകരെ തിന്നു ജീവിക്കുകയാണ് സിപിഐ നേതാക്കള്‍. അവര്‍ കാട്ടുകള്ളൻമാരെണെന്നും പി.വി. അന്‍വര്‍ തുറന്നടിച്ചു. സിപിഎമ്മിനെ കുറ്റം പറഞ്ഞു നടക്കുന്ന ഇത്തിൾക്കണ്ണികള്‍ മാത്രമാണ് സിപിഐക്കാർ. പിണറായി വിജയന്‍റെ നേരെ അനിയനാണ് ബിനോയ് വിശ്വമെന്നും അന്‍വര്‍ പറഞ്ഞു. സിപിഐക്ക് നിലപാടില്ല. ഇടതുപക്ഷത്ത് സിപിഐ അടിമയും ഉടമയും അല്ല. സിപിഐയെ വിശേഷിപ്പിക്കാൻ പുതിയ വാക്ക് കണ്ടെത്തണമെന്നും പി.വി. അൻവർ പറഞ്ഞു.

Comments (0)
Add Comment