‘എതിരാളികളെ വെട്ടിനുറുക്കിയും ചെഗുവേരയെ പച്ചകുത്തിയുമല്ല കമ്മ്യൂണിസ്റ്റാകേണ്ടത്’ : സിപിഎമ്മിനെ വിമർശിച്ച് സിപിഐ

Jaihind Webdesk
Friday, July 9, 2021

തിരുവനന്തപുരം : സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി. രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണെന്ന് സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാര്‍. ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടതെന്നും സിപിഎമ്മിന്റെ പേരെടുത്ത് പറയാതെ പി. സന്തോഷ് കുമാര്‍ വിമര്‍ശിച്ചു. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലാണ് സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ സന്തോഷ് കുമാര്‍ രൂക്ഷവിമര്‍ശം ഉന്നയിക്കുന്നത്

ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ചില രീതികള്‍ ഇടതുപാര്‍ട്ടികളില്‍ അടക്കം അപൂര്‍വമായി എങ്കിലും വളര്‍ന്നുവരുന്നു എന്നുള്ളതും നമ്മള്‍ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. കള്ളക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള, അതില്‍ പ്രതികളാക്കപ്പെടുന്ന യുവാക്കള്‍, ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗമായി കുറച്ചുകാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. പുരോഗമന സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷ യുവജനസംഘടനകള്‍ ഇക്കാലംകൊണ്ട് ആര്‍ജ്ജിച്ചെടുത്ത യുക്തിബോധവും സാമൂഹികജാഗ്രതയും വിശാലമായ ലോകബോധവും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന യുവാക്കളില്‍ ചിലര്‍, നിയോലിബറല്‍ കാലത്തെ ഇടതു സംഘടനാപ്രവര്‍ത്തകരാണ്. കണ്ണൂരില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്ന കനല്‍വഴികളുടെ ചരിത്രം അല്ല അവരെ ഉത്തേജിപ്പിക്കുന്നത് എന്നാണു മനസിലാക്കേണ്ടത്. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യല്‍മീഡിയയില്‍ വലിയൊരു ആരാധകവൃന്ദത്തെ ഉണ്ടാക്കാനും വീരപരിവേഷം സൃഷ്ടിച്ചുകൊണ്ട് ‘ആണത്തഭാഷണങ്ങള്‍’ നടത്താനും സ്വന്തം പാര്‍ട്ടിയെ അതിസമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയാണ് ഇവര്‍ ചെയ്തത്.

ചെ ഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത് എന്ന മിനിമം ബോധം ഇവരില്‍ എത്തിക്കാന്‍ നിര്‍ഭാഗ്യവശാല്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല. സമൂഹ്യമാധ്യമങ്ങളില്‍ തങ്ങളുടെ പ്രസ്ഥാനത്തിനു വേണ്ടി സജീവമായി നിലകൊള്ളുന്നവരും കേരളം മുഴുവന്‍ ആരാധകരും ഉള്ളവരാണ് ഈ ക്രിമിനല്‍സംഘങ്ങള്‍ എന്ന് ഓര്‍ക്കണം. ചരിത്രബോധമില്ലാത്ത ഈ പുതുതലമുറ ‘സംഘ’ങ്ങള്‍ക്ക് മുന്‍കാല കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ സമരങ്ങളെക്കുറിച്ചുപോലും വേണ്ടത്ര ധാരണയില്ല എന്നത് ഞെട്ടിപ്പിക്കുന്നു. അതുകൊണ്ടാണ്, ‘പാതാളത്താഴ്ചയുള്ള’ ഇവരുടെ ‘വീരകൃത്യങ്ങളെ’ ‘ആകാശത്തോളം വാഴ്ത്തിക്കൊണ്ട്‌’ മഹത്തായ തില്ലങ്കേരി സമരത്തിലെ നായകന്മാരുടെ ജന്മിത്വത്തിന് നേരെയുള്ള സമരങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നത്.

എല്ലാകാലത്തും ആശയസൗകുമാര്യത്തിന്റെയും ഇച്ഛാശക്തിയുടെയും അതിരുകളിലാത്ത മാനവികതയുടെയും പ്രതീകമായിട്ടാണ് ഇന്നാട്ടില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വേരുപിടിച്ചു വളര്‍ന്നത്. അല്ലാതെ, ക്രിമിനല്‍പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല. അതുകൊണ്ട് തന്നെ ഈയൊരു പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് നമുക്ക് ആവശ്യം. നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കേസില്‍ പ്രതികളാക്കപ്പെടുമ്പോള്‍ മാത്രമല്ല ജാഗ്രത കാണിക്കേണ്ടത്. നിതാന്തമായ ശ്രദ്ധയും കരുതലും സ്വയം വിമര്‍ശനവും ഓരോ പാര്‍ട്ടി ഘടകങ്ങള്‍ക്കും എപ്പോഴും ആവശ്യമാണ്. പ്രകടനപരതയല്ല കമ്മ്യുണിസം എന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തേണ്ടത് ഏറ്റവും അനിവാര്യമായ മുന്‍ഗണന ആയിരിക്കണമെന്നും പി. സന്തോഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.