കൊവിഡ് ടെസ്റ്റുകളുടെ കുറവ്; കണക്കുകള്‍ നിരത്തി ഐസക്കിന് വി.ഡി സതീശന്‍റെ മറുപടി

Jaihind News Bureau
Tuesday, July 28, 2020

 

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകള്‍ കുറവാണെന്ന തന്‍റെ വാദം നിരാകരിക്കുകയും തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്ത ധനമന്ത്രി തോമസ് ഐസക്കിന് വി.ഡി സതീശന്‍ എംഎല്‍എയുടെ മറുപടി. ഔദ്യോഗിക കണക്കുകളടക്കം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്‍കിയത്.

‘കേരളത്തിൽ ടെസ്റ്റ് നടന്നത് ഒരു ദശലക്ഷത്തിന് 19153 എന്ന നിരക്കിലാണ്. തമിഴ്നാട്ടിൽ അത് 31065, ആന്ധ്രയിൽ 31468 എന്ന നിരക്കിലാണ്. കേരളത്തിൽ ടെസ്റ്റ് നടക്കുന്നത് പ്രതിദിനം 18000 മാത്രമാണ്. എന്നാൽ മഹാരാഷ്ട്ര 46000, തമിഴ് നാട് 55000, ആന്ധ്ര 46000, യു.പി. 50,000 എന്ന തോതിലാണ് നടക്കുന്നത്. ഐസിഎംആർന്‍റെ ഔദ്യോഗിക വിവര പ്രകാരം ടെസ്റ്റിംഗിൽ കേരളത്തിന് ഇന്ത്യയിൽ 11-ാം സ്ഥാനം. നമ്മുടെ ടെസ്റ്റുകളിൽ 30 % ആവർത്തന ടെസ്റ്റുകളാണ്. അത് ഒഴിവാക്കിയാൽ 19ാം സ്ഥാനമാകും’-അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കേരളത്തിലെ കൊവിഡ് വ്യാപനത്തിനു കാരണം പ്രതിപക്ഷമാണെന്ന ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്കിന്റെ fb പോസ്റ്റിന് ഞാൻ കൃത്യമായി മറുപടി നൽകിയിരുന്നു.
അതിന് അദ്ദേഹം നൽകിയ മറുപടിയിൽ കൊവിഡ് ടെസ്റ്റുകൾ കേരളത്തിൽ കുറവാണെന്ന എന്റെ വാദം നിരാകരിക്കുകയാണ്. മാത്രമല്ലാ, അത് തെളിയിക്കാൻ അദ്ദേഹം എന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ( വാട്ട്സാപ്പിൽ വരുന്ന റിപ്പോർട്ടുകൾ ഉദ്ധരിക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.)
ഞാൻ ആ വെല്ലുവിളി സ്വീകരിക്കുന്നു. കേരളത്തിൽ ടെസ്റ്റ് നടന്നത് ഒരു ദശലക്ഷത്തിന് 19153 എന്ന നിരക്കിലാണ്. തമിഴ്നാട്ടിൽ അത് 31065, ആന്ധ്രയിൽ 31468 എന്ന നിരക്കിലാണ്. കേരളത്തിൽ ടെസ്റ്റ് നടക്കുന്നത് പ്രതിദിനം 18000 മാത്രമാണ്. എന്നാൽ മഹാരാഷ്ട്ര 46000, തമിഴ് നാട് 55000, ആന്ധ്ര 46000, യു.പി. 50,000 എന്ന തോതിലാണ് നടക്കുന്നത്.
താഴെ കൊടുത്തിരിക്കുന്ന ടേബിൾ പരിശോധിക്കുക. അത് വാട്ട്സാപ്പിൽ നിന്നെടുത്തതല്ല. ഐ സി എം ആർ ന്റെ ഇന്നത്തെ ഔദ്യോഗികവിവരമാണ്. ടെസ്റ്റിംഗിൽ കേരളത്തിന് ഇന്ത്യയിൽ 11-ാം സ്ഥാനം. നമ്മുടെ ടെസ്റ്റുകളിൽ 30 % ആവർത്തന ടെസ്റ്റുകളാണ്. അത് ഒഴിവാക്കിയാൽ 19ാം സ്ഥാനമാകും.
രോഗവ്യാപനം കേരളത്തിൽ വളരെ വേഗത്തിലാണ്. കഴിഞ്ഞ 7 ദിവസത്തെ ശരാശരി 6.19 ശതമാനം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്.
7000 ടെസ്റ്റുകൾ ഇപ്പോൾ റിസൾററുവരാതെ പെൻഡിംഗിലാണ്. 24 മണിക്കൂറിനകം റിസൾറ്റ് വരേണ്ടതാണ്. ഇത് സർക്കാരിന്റെ സൗകര്യത്തിന് രോഗികളുടെ എണ്ണം പറയുന്നതിന് സൗകര്യമൊരുക്കുന്നു. പക്ഷെ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് രോഗം ബാധിക്കുന്നതിന് ഇത് കാരണമാകുന്നു.
ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് കാര്യങ്ങൾ ശരിയായ വഴിയിൽ പോകാനാണ്. അല്ലാതെ ഐസക്ക് ചെയ്തതുപോലെ രാഷ്ട്രീയം വലിച്ചിഴച്ച് കാര്യങ്ങൾ കുഴക്കാനല്ല.