ഒമിക്രോണ്‍ വ്യാപനം : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

Jaihind Webdesk
Tuesday, January 4, 2022

തിരുവനന്തപുരം : ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റ് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തി. അടച്ചിട്ട മുറികളിൽ 75, തുറസായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെയാണ് പുതിയ കണക്ക്. സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ തുടരേണ്ടതില്ലെന്നും അവലോകനയോ​ഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം

സംസ്ഥാനത്ത് ഒമിക്രോൺ കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ കേസുകളാണുള്ളത്. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണങ്ങളുള്ളവരുടെ പരിശോധന എയര്‍പോര്‍ട്ടുകളില്‍ ശക്തിപ്പെടുത്തണം. ഇതുവരെ കൊവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവര്‍ ഉടന്‍ തന്നെ അപേക്ഷിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സംസ്‌ഥാനത്ത് 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്‌സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ 2 ശതമാനം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകി. നിലവിൽ വാക്‌സിൻ സ്റ്റോക്ക് പര്യാപ്തമാണ്. കുട്ടികൾക്ക് വാക്‌സിൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രൊട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.