ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ ; പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം

Jaihind Webdesk
Saturday, April 24, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തില്‍ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്നും നാളെയും അനാവശ്യമായ പുറത്തിറങ്ങലുകള്‍ ഒഴിവാക്കണം. എല്ലാവരും വീടുകളില്‍ തുടരണം. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടിവന്നാല്‍ സത്യവാങ്മൂലം കരുതണം. ശനി, ഞായർ ദിവസങ്ങളില്‍ അവശ്യസർവീസുകള്‍ക്ക് മാത്രമാണ് പ്രവർത്തിക്കാന്‍ അനുമതിയുള്ളത്.

ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ :

 

ടെലികോം, ഐ.ടി., ആശുപത്രികൾ, മാധ്യമസ്ഥാപനങ്ങൾ, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ

ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പാൽ, മത്സ്യം, മാംസം തുടങ്ങിയ വിൽക്കുന്ന കടകൾ

ഹോട്ടലുകൾക്കും റെസ്റ്റോറൻറുകൾക്കും ഹോം ഡെലിവറി നടത്താം.

അത്യാവശ്യഘട്ടങ്ങളിൽ ഹോട്ടലുകളിൽ പോയി ഭക്ഷണംവാങ്ങാം. ഇതിനായി സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കൈയിൽ കരുതണം.

വീടുകളിൽ മത്സ്യം എത്തിച്ച് വിൽക്കാം, വിൽപനക്കാർ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം.

അനാവശ്യപരിപാടികളും യാത്രകളും ഒഴിവാക്കണം.

നേരത്തേ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം.

ഹാളുകൾക്കുള്ളിൽ പരമാവധി 75 പേർക്കും തുറസായ സ്ഥലങ്ങളിൽ 150 പേർക്കും മാത്രമായിരിക്കും പ്രവേശനം.

മരണാനന്തരചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാം.

വിവാഹം, മരണം മുതലായ ചടങ്ങുകൾ, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്രചെയ്യാം. സ്വയം തയാറാക്കിയ സത്യവാങ്മൂലം കൈയിൽ കരുതണം.

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവർ യാത്രചെയ്യുമ്പോൾ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.

ട്രെയിൻ, വിമാന സർവീസുകൾ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാ സമയത്ത് ടിക്കറ്റ് അല്ലെങ്കില്‍ ബോർഡിംഗ് പാസും തിരിച്ചറിയൽ കാർഡും കാണിക്കണം.

പൊതുഗതാഗത സൗകര്യങ്ങൾ പരിമിതമായിരിക്കും. കെഎസ്ആർടിസി 60% സർവീസുകള്‍ നടത്തും.

ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ല. (അധ്യാപകർക്കും കുട്ടികൾക്കും യാത്രചെയ്യാൻ അനുവാദമുണ്ട്. കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല. പരീക്ഷാകേന്ദ്രത്തിന് മുന്നിൽ സാമൂഹിക അകലം പാലിക്കണം)

വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിക്കും.