കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാർക്ക് ദീർഘകാലത്തേക്ക് പ്രയോജനകരമാകുന്ന രൂപത്തിൽ ഒരുക്കണം; പ്രധാനമന്ത്രിക്ക് കെ.സുധാകരൻ എം.പി കത്ത് നൽകി

Jaihind News Bureau
Wednesday, April 8, 2020

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്ത് വരുന്ന ആറ് ശതമാനത്തോളം ഇന്ത്യൻ പൗരൻമാരിൽ കൊവിഡ് 19 ന്‍റെ രൂക്ഷത എറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിൽ രണ്ട് മില്യൺ ഇന്ത്യക്കാർ ജോലി ചെയ്ത് വരുന്നുണ്ടെന്നും പല വിദേശ രാജ്യങ്ങളിലും ഗൾഫ് മേഖലകളിലും ജോലി ചെയ്ത് വരുന്നവരിൽ കൂടുതൽ പേരും പരിമിതമായ സൗകര്യങ്ങളിലും ശോചനീയമായ സാഹചര്യങ്ങൾ നിലനില്‍ക്കുന്ന ലേബർ ക്യാമ്പുകളിലുമാണ് താമസിക്കുന്നതെന്നും ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡിന്‍റെ സാഹചര്യത്തിൽ ഇവരുടെ ആരോഗ്യ സുരക്ഷയെ സംബദ്ധിച്ച് ആശങ്കയുള്ളത് കൊണ്ട് പ്രധാനമന്ത്രി ഇടപെട്ട് വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരെ രാജ്യത്തേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ.സുധാകരൻ എം.പി പ്രധാനമന്ത്രിക്കയച്ച ഇ-മെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യയിൽ താമസിക്കുന്ന ഓരോ പൗരൻമാരെയും സംരക്ഷിക്കുന്നതു പോലെ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്ത മാണെന്നും കൊവിഡ് 19 പടർന്നു പിടിച്ചിരിക്കുന്ന പല വികസിത രാജ്യങ്ങൾ പോലും ചികിൽസാ രംഗത്ത് ആശങ്കയുണ്ടാകുന്ന വിധത്തിൽ അകപ്പെടുകയും പല രാജ്യങ്ങളും ആ രാജ്യത്തെ ജനങ്ങൾക്ക് മാത്രമേ ചികിത്സയ്ക്കും മറ്റ് സഹായങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരായവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്.

ജർമ്മനി ഉൾപ്പെടെയുള്ള പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും ജർമ്മനിയിലേക്ക് തിരികെ എത്തിച്ചത് പോലെ ഇന്ത്യയും ഇടപെടണം. ആശങ്കാജനകമായ ഈ പ്രത്യേക സാഹചര്യത്തിൽ മഹാമാരി പടർന്നു പിടിച്ചിരിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്കുകൾ ദീർഘകാലത്തേക്ക് നീട്ടുന്നത് ധാർമ്മികമായി നാം നമ്മുടെ പൗരൻമാരോട് ചെയ്യുന്ന വലിയ തെറ്റാണ്. കൊവിഡ് 19 തുടച്ചുനീക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളും വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ നിന്നും രോഗം പടരാതിരിക്കാനുള്ള സംവിധാനങ്ങളും രാജ്യത്ത് ദീർഘകാലാടിസ്ഥാനത്തിൽ ഒരുക്കേണ്ടതായിട്ടുണ്ട്.

എല്ലാ ഇന്‍റര്‍നാഷണൽ എയർപോർട്ടുകളിലെയും ചെക്കിംഗ് പോയിന്‍റുകളിൽ കൊറോണ റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം ഒരുക്കേണ്ടതും യാത്രക്കാർക്ക് കൊറോണ ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കേണ്ടതും അനിവാര്യമാണ്. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവരിലൂടെ രോഗത്തിൻ്റെ സമൂഹ വ്യാപനം ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി
എയർപോർട്ടുകളിൽ വച്ച് തന്നെ പരിശോധിച്ച് രോഗം സ്ഥിരീകരിക്കുന്നവരെ പാർപ്പിക്കുന്നതിനായി എയർപോർട്ടുകളുടെ സമീപ പ്രദേശങ്ങളിലുള്ള ആശുപത്രികൾ, ഹോട്ടലുകൾ,സ്കൂളുകൾ, എന്നിവയൊക്കെ ക്വാറന്റൈൻ സെന്ററുകളായി മാറ്റേണ്ടതായിട്ടുണ്ട്.

എയർപോർട്ടിന്‍റെ സമീപ പ്രദേശങ്ങളിൽ തന്നെ എല്ലാ സൗകര്യങ്ങളുമുള്ള താല്ക്കാലിക ഐസലേഷൻ സംവിധാനങ്ങളും പട്ടാളത്തിൻ്റെ സഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കിക്കൊണ്ടും,ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാർക്ക് ദീർഘകാലത്തേക്ക് പ്രയോജനകരമാകുന്ന രൂപത്തിൽ ഒരുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.സുധാകരൻ എം.പി കത്ത് നൽകി.