കൊവിഡ്: ‘ഇത് ഒരു ആരോഗ്യ പ്രശ്‌നമാണ്, ക്രമസമാധാന പ്രശ്നമല്ല’ : മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

Jaihind News Bureau
Tuesday, August 4, 2020

തിരുവനന്തപുരം: കൊവിഡ് ഒരു ആരോഗ്യ പ്രശ്‌നമാണ്, ക്രമസമാധാന പ്രശ്നമല്ല. കൊവിഡ് പ്രതിരോധത്തിലെ സുപ്രധാന ജോലികള്‍ ആരോഗ്യ വകുപ്പില്‍ നിന്നെടുത്ത് പൊലീസിനെ ഏല്പിച്ചത് സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും  പൊലീസ് രാജിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കൊവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന അധികൃതരുടെ അലംഭാവം കൊണ്ടാണെന്ന് കുറ്റസമ്മതം നടത്തിയ മുഖ്യമന്ത്രി അത് അപകടമായെന്ന് കണ്ടപ്പോള്‍ കുറ്റം പ്രതിപക്ഷത്തിന്‍റെ തലയില്‍ വച്ചു കെട്ടാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ ഇരട്ട മുഖത്തെയാണ് കാണിക്കുന്നതെന്നും തുറന്ന കത്തില്‍ രമേശ് ചെന്നത്തല പറയുന്നു.

കത്തിന്‍റെ പൂര്‍ണ്ണ രൂപം :

ബഹു. മുഖ്യമന്ത്രി,

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ പ്രധാന ചുമതലകള്‍  ആരോഗ്യ വകുപ്പില്‍ നിന്നെടുത്ത് പൊലീസിന് നല്‍കിയ നടപടി അമ്പരപ്പിക്കുന്നതാണ്. കണ്ടെയിന്‍മെന്‍റ് സോണുകള്‍ നിശ്ചയിക്കുക, ക്വാറന്‍റൈനില്‍ കഴിയുന്നവരെ മോണിറ്റര്‍ ചെയ്യുക, പോസിറ്റീവാകുന്ന രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളലും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, രോഗികളെ ആശുപത്രികളിലേക്ക് മാറ്റുക തുടങ്ങിയ ജോലികളെല്ലാം പൊലീസിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. ഇത് ക്രമസമധാന പ്രശ്‌നങ്ങള്‍ക്കും പൊലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകുമെന്നതില്‍ സംശയമില്ല. കോവിഡിന്‍റെ ആക്രമണത്തില്‍ ഭയചകിതരായ ജനങ്ങളെ കൂടുതല്‍ ഭയത്തിലേക്കും പരിഭ്രാന്ത്രിയിലേക്കും നയിക്കുന്നതാവും ഈ പരിഷ്‌ക്കാരം. ഫലത്തില്‍ പൊലീസ് രാജായിരിക്കും നടക്കാന്‍ പോകുന്നത്.

കോവിഡ് രോഗികളെ വളരെ കാരുണ്യത്തോടെയും അനുകമ്പയോടെയുമാണ് കൈകാര്യം ചെയ്യേണ്ടത്. പൊലീസിന്‍റെ ഉരുക്കു മുഷ്ഠി പ്രയോഗം സ്ഥിതി വഷളാക്കുകയേ ഉള്ളൂ. തോക്കേന്തിയ കമാന്‍റോകളെ വിന്യസിച്ച് ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിച്ച പൂന്തുറയില്‍ എന്താണ് സംഭവിച്ചതെന്ന മുഖ്യമന്ത്രി ഓര്‍ക്കുമല്ലോ?  അവശ്യസാധനങ്ങള്‍ പൊലീസ് വീട്ടിലെത്തിക്കുമെന്ന് നേരത്തെയും പ്രഖ്യാപിച്ചിരുന്നതാണ്. അതും നടപ്പായില്ല. വീണ്ടും അത് തന്നെ ചെയ്യുമെന്നാണ് പറയുന്നത്.

 ഇത് ഒരു ആരോഗ്യ പ്രശ്‌നമാണ്, ക്രമസമാധാന പ്രശ്നമല്ല എന്ന് നേരത്തെ തന്നെ ഞാന്‍ ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്. This is a Health Crisis and not a law and order crisis. ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് കൊവിഡ് പ്രതിരോധത്തിനു നേതൃത്വം കൊടുക്കേണ്ടത്. ആരോഗ്യ വകുപ്പിനെ അപമാനിക്കുകയാണ് ഈ തീരുമാനത്തിലൂടെ അങ്ങ് ചെയ്തിരിക്കുന്നത്.

 അധികൃതരുടെ അലംഭാവം കൊണ്ടാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം വ്യാപകമായതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി  കുറ്റസമ്മതം നടത്തിയിരുന്നല്ലോ?  രാവിലെ കുടുബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ ഇങ്ങനെ പറഞ്ഞ അങ്ങ്  വൈകിട്ട് പതിവ് വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താ ലേഖകര്‍  ചോദിച്ചപ്പോള്‍ കുറ്റം പ്രതിപക്ഷത്തിന്‍റെ തലയില്‍ ചാര്‍ത്തി തകിടം മറിഞ്ഞത് ആശ്ചര്യകരമാണ്.

 മുഖ്യമന്ത്രിയുടെ ഇരട്ട മുഖമാണ് ഇതിലൂടെ പുറത്തു വരുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ച കാരണമാണ് കൊവിഡ് പടര്‍ന്നു പിടിച്ചതെന്ന് കുറ്റബോധത്തോടെ രാവിലെ സമ്മതിച്ച മുഖ്യമന്ത്രി  അത് കുഴപ്പമായെന്ന് കണ്ടപ്പോള്‍ വൈകിട്ട് പ്രതിപക്ഷത്തിന് മേല്‍ കുറ്റം ചാരി രക്ഷപ്പെടാനാണ്  ശ്രമിച്ചത്.  

 മുഖ്യമന്ത്രിയുടെ ഈ കാപട്യം തന്നെയാണ് കേരളത്തില്‍ കോവിഡ് പടര്‍ന്നു പിടിക്കാന്‍ കാരണമായത്. ദിവസവും വൈകിട്ട് ടി.വി ചാനലുകളിലൂടെ ഒരു മണിക്കൂര്‍ സാരോപദേശം നടത്തും. എന്നിട്ട് മറുവശത്തു കൂടി സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ നോക്കും. കൊവിഡിന്‍റെ മറപിടിച്ച് സ്പ്രിങ്ക്ളര്‍ മുതല്‍ സ്വര്‍ണ്ണക്കടത്ത് വരെ എത്രയെത്ര  കൊള്ളകളാണ് സംസ്ഥാനത്ത് നടന്നത്.

 വലിയ രക്ഷകനെപ്പോലെ ചമഞ്ഞ് പ്രഭാഷണം നടത്തിയ ശേഷം കൊള്ള നടത്തലായിരുന്നു പണി. കൊള്ള ആസൂത്രണം ചെയ്യാന്‍ ചിലവാക്കിയ സമയം കോവിഡ് പ്രതിരോധത്തിന് ചിലവിട്ടിരുന്നെങ്കില്‍ സംസ്ഥാനം ഇപ്പോഴത്തെ ഭയാനകമായ അവസ്ഥയിലെത്തുകയില്ലായിരുന്നു.

പ്രതിപക്ഷം സമരം നടത്തിയത് കാരണമാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിപക്ഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരമിരുന്നതു കൊണ്ടാണോ പൂന്തുറയിലും ചെല്ലാനത്തും കോഴിക്കോട്ടും പൊന്നാനിയിലും കണ്ണൂരും രോഗബാധയുണ്ടായത്?  കേരളത്തിലെ ജനങ്ങളെല്ലാം വിഡ്ഡികളാണെന്നാണോ മുഖ്യമന്ത്രി കുരുതുന്നത്?

 യുദ്ധം ജയിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ ജയിച്ചു എന്ന് പറഞ്ഞു സര്‍ക്കാര്‍ നടത്തിയ പി ആര്‍ ആഘോഷങ്ങള്‍ക്ക് കൊറോണ വ്യാപനം രൂക്ഷമായതില്‍ വലിയ പങ്കുണ്ട്. മരത്തോണ്‍ ആണെങ്കിലും നൂറു മീറ്റര്‍ ഓടിയിട്ട് കപ്പ് കിട്ടിയെന്ന് പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നല്ലോ സര്‍ക്കാര്‍.  നമ്മള്‍ ഒന്നാമതാണ്, നമ്മള്‍ കൊറോണയെ തുരത്തി എന്ന് സര്‍ക്കാര്‍ അവകാശപെട്ടപ്പോള്‍ ജനങ്ങള്‍ അത് വിശ്വസിച്ചു. ലോകമാധ്യമങ്ങള്‍ പോലും കേരള സര്‍ക്കാറിന്റെ വീരകഥകള്‍ പാടി നടന്നപ്പോള്‍ പാവം ജനങ്ങള്‍ അതെല്ലാം സത്യമാണെന്ന് വിശ്വസിച്ചു.  അത്  തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. അവരുടെ ജാഗ്രതയില്‍ അയവുവരാന്‍ ഇത് കാരണമായി.

 ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ അണിനിരത്തി കീം  പരീക്ഷ നടത്തിയത് എന്തു സന്ദേശമാണ് നല്‍കിയതെന്ന മുഖ്യമന്ത്രി പരിശോധിക്കണം. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനിന്ന പ്രദേശത്ത് പോലും കുട്ടികളെ കൂട്ടത്തോടയല്ലേ സര്‍ക്കാര്‍ അണിനിരത്തിയത്. കോവിഡ് ഒരു പ്രശ്‌നമല്ല എന്ന സന്ദേശമല്ലേ ഇത് വഴി സര്‍ക്കര്‍ പുറത്തേക്ക് നല്‍കിയത്?  

മാത്രമല്ല, ലോക്ഡൗണ്‍ കാലത്ത് മന്ത്രിമാര്‍ ഓടി നടന്ന് പരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു. അത് എന്തു സന്ദേശമാണ് നല്‍കയിത്.?

 കേരളം മുന്നിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ടെസ്റ്റുകള്‍ മന:പൂര്‍വ്വം നടത്താതിരുന്നതും കോവിഡ് കണക്കുകള്‍ കുറച്ചുകാണിച്ചതും സംസ്ഥാന സര്‍ക്കാരിനുണ്ടായ വലിയ വീഴ്ചകളാണ്.

 വിദേശത്ത് നിന്ന് വരുത്തുന്നവരിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരിലും മാത്രമായി ടെസ്റ്റുകള്‍ ഒതുക്കി. അതിനിടയില്‍ ഇവിടെ നിശബ്ദമായി രോഗം പടരുന്നത് അറിയാതെ പോയി. തലയില്‍ ചക്കവീണുമിരച്ചയാള്‍ക്കും കള്ളച്ചാരായം വിറ്റതിന് ഓടിച്ചിട്ട് പിടിച്ചയാള്‍ക്കും വാഹന അപകടങ്ങളില്‍ പെട്ട് ചെല്ലുന്നവര്‍ക്കും വ്യാപകമായി രോഗം കണ്ടപ്പോള്‍ അത്  സമൂഹ വ്യാപനത്തിന്റെ സൂചനയാണെന്ന് പ്രതിപക്ഷം പറഞ്ഞിട്ടും മുഖ്യമന്ത്രി ഗൗനിച്ചില്ലല്ലോ?  കേരളത്തില്‍ നിന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്കൊക്കെ കോവിഡ് ബാധ കണ്ടെത്തിയപ്പോഴും സംസ്ഥാനം ഉണര്‍ന്നില്ല.

 അയല്‍ സംസ്ഥാനങ്ങളില്‍ മുപ്പതിനായിരവും നാല്‍പതിനായിരവും ടെസ്റ്റുകള്‍ നടത്തുമ്പോള്‍ കേരളത്തില്‍ കഷ്ടിച്ച് രണ്ടായിരമായിരുന്നു ടെസ്റ്റുകള്‍. പി ആറിനു വേണ്ടി ടെസ്റ്റുകളുടെ എണ്ണം കുറച്ചു, കാണിച്ചു. അത് കൊണ്ട് സമൂഹത്തില്‍ hidden ആയിട്ടുള്ള രോഗികളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതും രോഗവ്യാപനത്തിനു കാരണമായി. ഇപ്പോള്‍ നമ്മുടെ Test Positivity Ratio (TPR) 4.9 ആണ്.

മൊത്തം ടെസ്റ്റുകളുടെ കാര്യത്തിലും, Test per Million കണക്കിലും  നമ്മള്‍ ഇപ്പോഴും പത്താം സ്ഥാനത്തു മാത്രമാണ് എന്ന കാര്യം അങ്ങ് ഓര്‍ക്കണം.  Recovery Rate  കണക്കിലാവട്ടെ 25 സംസ്ഥാനങ്ങള്‍  എടുത്താല്‍ നമ്മള്‍ 21-ാം സ്ഥാനത്താണ്.

സമ്പര്‍ക്ക വ്യാപനത്തിന്റെ സൂചനകള്‍ നമ്മുക്ക് നേരെത്തെ ലഭിച്ചിട്ടും  ആഘോഷ തിമിര്‍പ്പില്‍ അതിനെ തമസ്‌കരിച്ചതല്ലേ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായത്? മാര്‍ച്ച് 31 നു തിരുവന്തപുരത്തെ പോത്തന്‍കോടില്‍ മരിച്ച വ്യക്തിക്ക് കോവിഡായിരുന്നു. ഉറവിടം അറിയില്ലായിരുന്നു. ഇത് സാമൂഹ്യ വ്യാപനത്തിന്റെ സൂചനയായിരുന്നു.

 തിരുവന്തപുരത്ത് ഒരു  മാസത്തോളം ആശുപത്രിയില്‍ മാത്രം കഴിഞ്ഞിരുന്ന മറ്റൊരു വ്യക്തി മരിച്ചതിനു ശേഷം നടത്തിയ കോവിഡ് പരിശോധന പോസിറ്റീവ് ആയിരുന്നു. അങ്ങനെ നിരവധി സൂചനകള്‍  ലഭിച്ചിരുന്നു. ഇതെല്ലം സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.
അപ്പോള്‍ മുതല്‍ ഈ വൈറസ് ആരുമറിയാതെ വ്യാപനം നടത്തുന്നു എന്നായിരുന്നില്ലേ അതിന്‍റെ  സൂചന?

 കേരളത്തിലെ ഇപ്പോഴത്തെ  കോവിഡ് കണക്കുകള്‍ ആശങ്കപ്പെടുത്തുന്ന നിലയിലാണ് വര്‍ദ്ധിക്കുന്നത്. കോവിഡ്  പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ നിന്നും സര്‍ക്കാര്‍ കൈയൊഴിഞ്ഞ മട്ടാണ്. ആരുടെ തലയിലാണ് തങ്ങളുടെ വീഴ്ച കെട്ടിവയ്ക്കേണ്ടത് എന്ന ഗവേഷണത്തിലാണ് മുഖ്യമന്ത്രി മുഴുകിയിരിക്കുന്നത്.  

 മാര്‍ച്ച്  21  നു  രാജ്യം  മുഴുവന്‍  ലോക്കഡൗണിലേക്കു   നീങ്ങിയപ്പോള്‍   കേരളത്തില്‍ ആകെ രോഗികളുടെ എണ്ണം 109  ആയിരുന്നു. മെയ് 8  വരെ മൊത്തം രോഗികളുടെ എണ്ണം  500 ആയിരുന്നു. ഇപ്പോള്‍ ഓരോദിവസസവും 1000 രോഗികളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പടുന്നത്. കേരളത്തിലെ ആദ്യ 1000 പേരില്‍  രോഗമെത്താന്‍ 118 ദിവസങ്ങള്‍ വേണ്ടിവന്നു. രണ്ടാമത്തെ 9 ദിവസവും, മൂന്നാമത്തേത്  4 ദിവസവും  ഇപ്പോള്‍ ഓരോ ദിവസവും ആയിരത്തിനുമേല്‍. ജൂലൈ മാസത്തിലാണ് കേരളത്തിലെ മൂന്നില്‍ രണ്ട് രോഗികളും ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏതാണ്ട് 60  ശതമാനവും സമ്പര്‍ക്കം മൂലമാണ് എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.  മരണത്തിന്റെ വ്യാപരികളെന്ന് സി.പി.എമ്മുകാര്‍ ആക്ഷേപിച്ച  പ്രവാസികളില്‍ രോഗികളുടെ ശതമാനം വളരെ കുറവാണ്.

രോഗം വല്ലാതെ പടരുന്ന സാഹചര്യത്തില്‍  ടെസ്റ്റിംഗ് അടിയന്തിരമായി വര്‍ദ്ധിപ്പിക്കണം. ടെസ്റ്റിംഗ് വികേന്ദ്രീകൃതമാക്കണം. ജനങ്ങള്‍ക്ക് സ്വമേധയാ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം വേണം. അതിനായി സ്വകാര്യ ലാബുകളെ കൂടി സജ്ജരാക്കണം. അവശ്യമായ ഗൈഡ് ലൈന്‍ ഇതിനായി ഇറക്കണം.

 ടെസ്റ്റ് റിസല്‍ട്ട് വൈകുന്നത് മറ്റൊരു പ്രശ്‌നമാണ്. 24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് റിസള്‍ട്ട് കിട്ടാനുള്ള സംവിധാനം വേണം. ഇത് ലൈവ് ആയി അപ് ലോഡ് ചെയ്യാനുള്ള  ഒരു പോര്‍ട്ടല്‍ അടിയന്തിരമായി സജ്ജമാക്കണം. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടു വേണം ഇത് തയ്യാറാക്കാന്‍.  

 സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ്. നാണയം വിഴുങ്ങിയ ഒരു കുട്ടിക്ക്  രണ്ട്  ജില്ലകളിലായി മൂന്ന് ആശുപത്രികളില്‍ കൊണ്ടുപോയിട്ടും ചികല്‍സ കിട്ടിയില്ല. ആ കുട്ടി മരിച്ചു. ഇതൊരു സൂചന മാത്രമാണ്.

  കോവിഡ്  അല്ലാത്ത  രോഗങ്ങള്‍ക്ക് ചികില്‍സ കിട്ടാത്ത അവസ്ഥയാണിപ്പോള്‍. ഇത്രയും കോവിഡ് വ്യാപനം  ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണോ എന്ന് മുഖ്യമന്ത്രി  ചോദിക്കുന്ന കേട്ടു. എന്ത് കൊണ്ട് പ്രതീക്ഷിച്ചില്ല?  എണ്‍പത് ലക്ഷം ആളുകള്‍ക്ക് കോവിഡ് ബാധ ഉണ്ടാകുമെന്ന് കോടതിയില്‍ പറഞ്ഞ് സര്‍ക്കാരല്ലേ.

ഇപ്പോള്‍ പ്രതിപക്ഷത്തെ കുറ്റം പറയന്ന മുഖ്യമന്ത്രി  തുടക്കം മുതല്‍ കോവിഡിന്റെ രാഷ്ട്രീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രി  ശ്രമിച്ചത്. ഇടുക്കിയിലെ പൊതു പ്രവര്‍ത്തകനെ അപമാനിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചായിരുന്നില്ലേ. അത് കഴിഞ്ഞ് സി പിഎമ്മിന്റെ  എത്ര നേതാക്കളും മന്ത്രമാരും ക്വാറന്റൈനില്‍ പോയി?  ആരുടയെങ്കിലും  പേര് മുഖ്യമന്ത്രി പറയുന്നുണ്ടോ?  

 ഇപ്പോഴത്തെ സാഹചര്യത്തില്‍, സര്‍ക്കാര്‍ ആശുപത്രികളൊടൊപ്പം, സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തി നമ്മളുടെ Resource Base വര്‍ദ്ധിപ്പിക്കണം. കേരളത്തിലെ 70% ഹോസ്പിറ്റല്‍ കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ ആണെന്ന് നാം ഓര്‍ക്കണം. സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നു എന്നും അമിത ഫീസ് ഈടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.

  ഇനിയെങ്കിലും മുഖ്യമന്ത്രി  ഇരട്ടവേഷം അവസാനിപ്പിച്ച് ആത്മാര്‍ത്ഥമായി കോവിഡ് പ്രതിരോധത്തിനിറങ്ങണം എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ദിവസവും  പത്ര സമ്മേളനം മാത്രം നടത്തിയാല്‍ തീരുന്നതല്ല  കോവിഡ്  വ്യാപനമെന്ന് മുഖ്യമന്ത്രി മനസിലാക്കണം.