ഇടതുഭരണത്തില്‍ ആരോഗ്യമേഖല തകര്‍ന്നു ; കൊവിഡ്‌ നിയന്ത്രണം പൂര്‍ണ്ണമായും താളംതെറ്റി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Monday, October 5, 2020

 

തിരുവനന്തപുരം: ഇടതുഭരണത്തില്‍ കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ്‌ നിയന്ത്രണം പൂര്‍ണ്ണമായും താളംതെറ്റി. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ്‌ സര്‍ക്കാരിന്‍റേത്. ആരോഗ്യ പ്രവര്‍ത്തകരോട്‌ സര്‍ക്കാര്‍ അവഗണന തുടരുകയാണ്‌. ഇത്‌ അംഗീകരിക്കാനാവില്ല. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളായ ഇവര്‍ പരിമിത സാഹചര്യത്തിലാണ്‌ ജോലി നോക്കുന്നത്‌. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ മെച്ചപ്പെട്ട ജോലി സാഹചര്യം ഒരുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിന്‍റെ വീഴ്‌ചകള്‍ക്ക്‌ ഉത്തരാവാദികളായി ഇവരെ ചിത്രീകരിക്കുകയും പ്രതികാര നടപടി എടുക്കുകയും ചെയ്യുന്നു. ഇത്‌ പ്രതിഷേധാര്‍ഹമാണ്‌. കൊവിഡ്‌ ഇതര രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണം.

സ്വര്‍ണ്ണക്കടത്ത്‌, മയക്കുമരുന്ന്‌ തുടങ്ങിയ ഇടപാടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാണ്‌. ഐഫോണുമായി ബന്ധപ്പെട്ട്‌ യൂണിടാക്‌ എം.ഡിയുടെ ആരോപണം വ്യാജമാണ്‌. ഇതിന്‌ പിന്നില്‍ സിപിഎമ്മാണ്‌. ഐഫോണ്‍ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്‍റെ പരാതിയില്‍ ഡിജിപി നടപടിയെടുക്കുന്നില്ല. മൂന്ന്‌ ഫോണുകള്‍ ആരുടെ പക്കലെന്ന്‌ വ്യക്തമായ സ്ഥിതിക്ക്‌ നാലാമത്തേത്‌ ഏത്‌ സി.പി.എം ഉന്നത നേതാവിന്‍റെ മക്കളുടെ കയ്യിലാണെന്ന്‌ ഡിജിപി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ മുഖ്യമന്ത്രിക്ക്‌ ഭയമാണ്‌. ലൈഫ്‌ മിഷന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ സി.ബി.ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക്‌ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.