ഭീകരവാദത്തിനു പിന്തുണ നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം, ഭീകരവാദത്തിനെതിരേ രാജ്യാന്തര സമ്മേളനം വിളിക്കണം : നരേന്ദ്രമോദി

Jaihind Webdesk
Saturday, June 15, 2019

Modi at Shanghai Cooperation Organisation (SCO) Summit

ഭീകരതയെ സഹായിക്കുന്ന പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച് ഷാങ്ഹായി കോപറേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഭീകരവാദത്തിനെതിരേ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

കിർഗിസ്ഥാൻ തലസ്ഥനമായ ബിഷ്‌കെക്കിൽ ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ സാന്നിധ്യത്തിൽ അവരെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരാമർശങ്ങൾ.

ഭീകരതയ്ക്ക് ഇടമില്ലാത്ത ഒരു സമൂഹമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരവാദത്തെ നേരിടാൻ സഹകരണം ശക്തമാക്കണമെന്നും എസ്സിഒ അംഗരാജ്യങ്ങൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.

മേഖലയുടെ പ്രധാന താത്പര്യങ്ങൾ സുരക്ഷയും സമാധാനവുമാണ്. അഫ്ഗാനിസ്ഥാന്‍റെ സ്ഥിരത ഇതിന് അത്യന്താപേക്ഷിതമാണ്. എസ്സിഒ അംഗരാജ്യങ്ങളുമായി ഇന്ത്യ സാന്പത്തിക സഹകരണം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും അൽപ്പനേരം സംസാരിച്ചു. ലീഡേഴ്‌സ് ലോഞ്ചിൽവച്ചായിരുന്നു മോദിയും ഇമ്രാനും കണ്ടുമുട്ടിയത്. റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡൻറ് ഷി ചിൻപിംഗ്, ഇറാൻ പ്രസിഡൻറ് ഹസൻ റുഹാനി എന്നിവരും സമ്മേളനവേദിയിലുണ്ടായിരുന്നു.