കൊവിഡിലും അഴിമതി : എസിയും ഫ്രിഡ്ജും വാങ്ങിയതിലും വന്‍ വെട്ടിപ്പ് നടത്തി ആരോഗ്യവകുപ്പ്

Jaihind Webdesk
Friday, December 17, 2021

കൊവിഡ് കാലത്ത് സര്‍ക്കാര്‍ നൂറുകണക്കിന് എസിയും ഫ്രിഡ്ജും വാങ്ങിയതിലും വന്‍ വെട്ടിപ്പ് .
പൊതുവിപണിയില്‍ നിന്ന് രണ്ട് ടണ്‍ എസിക്ക് 47,000 രൂപ വിലയുള്ളപ്പോള്‍ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാങ്ങിയത് 59,000 രൂപയ്ക്ക്. 45,000 രൂപ വരെ കൊടുത്ത് വാങ്ങുന്ന 450 ലിറ്റര്‍ ഫ്രിഡ്ജിന് സര്‍ക്കാര്‍ നൂറിലേറെ എണ്ണം വാങ്ങുമ്പോള്‍ പോലും കൊടുത്തത് 55,000 രൂപയാണ്. ഇത് സംബന്ധിച്ച രേഖകള്‍ പുറത്ത് വന്നു.

കൊവിഡ് കാലത്ത് അധിക തുക നല്‍കി പിപിഇ കിറ്റ് വാങ്ങിയ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പാണ് സര്‍ക്കാരിന്റെ മറ്റൊരു അഴിമതിക്കഥ കൂടി പുറത്തു വരുന്നത്. സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് സര്‍ക്കാര്‍ കൊവിഡ് പര്‍ച്ചേസ് തുടങ്ങുന്നത്. ഇതിന്‍റെ ഭാഗമായി  നൂറിലധികം ഫ്രിഡ്ജുകളും നിരവധി എസികളും സര്‍ക്കാര്‍ വാങ്ങി.  ഇതിലെല്ലാം സര്‍ക്കാര്‍ വാങ്ങിയ വിലയും പൊതുവിപണയിലെ വിലയും തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. ഇത് പരിശോധിച്ചാല്‍ തന്നെ പര്‍ച്ചേസിന്റെ മറവില്‍ നടന്ന വെട്ടിപ്പിന്റെ ആഴം മനസിലാകും. 2020 മാര്‍ച്ച് 28 ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രണ്ട് ടണ്ണിന്റെ പത്ത് എസികള്‍ വാങ്ങി. എന്നാല്‍ വിവരാവകാശരേഖയില്‍ ഏത് എസിയാണെന്ന് പറഞ്ഞിട്ടില്ല.

രണ്ട് ടണ്‍ എസി എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. 58,900 രൂപയ്ക്കാണ് സര്‍ക്കാര്‍ എസി വാങ്ങിയത്. വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച എസിയുടെ വില നോക്കുകയാണെങ്കില്‍ പോലും സര്‍ക്കാര്‍ പര്‍ച്ചേസ് ചെയ്തതിലും 11,000 രൂപ കുറവാണ്. 2020 ജൂലായ് 30-ാം തീയ്യതി 450 ലിറ്ററിന്റെ 77 ഫ്രിഡ്ജുകള്‍ വാങ്ങി. വില 55,000 രൂപ. ഇതിലും കമ്പനി ഏതെന്ന് പറയുന്നില്ല. വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച ഫ്രിഡ്ജിന്റെ വില നോക്കിയാല്‍ അതിലും കുറവ് കാണാം. 45000 വരെ പോകും വിപണിയിലെ ഏറ്റവും മികച്ച ഫ്രിഡ്ജിന്. സര്‍ക്കാര്‍ പര്‍ച്ചേസ് ചെയ്തതില്‍ പതിനായിരം രൂപ കുറച്ച് കിട്ടുമെന്ന് വ്യക്തം. 100 ലേറെ ഫ്രിഡ്ജും എസിയും ഒന്നിച്ച് വാങ്ങുകയാണെങ്കില്  വില ഇനിയും കുറയും.