കണ്‍സള്‍ട്ടന്‍സി ധൂര്‍ത്ത് തുടര്‍ന്ന് സര്‍ക്കാര്‍; ലൈഫ് മിഷന്‍ പദ്ധതിയുടെ പരസ്യത്തിനായി കരാര്‍ നല്‍കിയത് 15 ലക്ഷത്തിന്; ഉത്തരവ് ജയ്ഹിന്ദ് ന്യൂസിന്‌

Jaihind News Bureau
Monday, August 10, 2020

 

തിരുവനന്തപുരം: കണ്‍സള്‍ട്ടന്‍സി ധൂര്‍ത്ത് തുടര്‍ന്ന് ഇടത് സര്‍ക്കാര്‍. ഭൂരഹിതര്‍ക്ക് വീട് വെച്ചു നല്‍കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ പരസ്യത്തിനും കണ്‍സള്‍ട്ടന്‍സി നല്‍കി. ബി.വേള്‍ഡ് കോര്‍പറേറ്റ് സൊലൂഷന് പതിനഞ്ച് ലക്ഷത്തിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. സർക്കാർ ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. അതേസമയം പി.ആര്‍.ഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്ളപ്പോഴാണ് സര്‍ക്കാരിന്‍റെ ധൂര്‍ത്ത്.

ഭൂരഹിതർക്ക് സർക്കാർ മേല്‍നോട്ടത്തില്‍ വീടുവെച്ച് നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍. വീട് ലഭിക്കുന്നവരെ ഉള്‍പ്പെടുത്തി വീഡിയോ, പരസ്യം എന്നിവ നിർമ്മിക്കുന്നതിനായാണ് പരസ്യ കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാന്‍ സർക്കാർ തീരുമാനിച്ചത്. 17,01,105/- രൂപയ്ക്ക് ക്രീയേറ്റീവ് കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്‍റ് എന്ന കമ്പനി കരാര്‍ നേടിയത്. ബി വേള്‍ഡ് കോര്‍പറേറ്റ് സൊല്യൂഷന് കീഴിലുള്ളതാണ് ക്രീയേറ്റീവ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ്.

എന്നാല്‍ ലൈഫ് മിഷന്‍ സി.ഇ.ഒ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ മൂന്നു ലക്ഷം രൂപ കണ്‍സള്‍ട്ടന്‍സി കരാര്‍ കുറച്ച് ഇവര്‍ കരാര്‍ എടുക്കുകയായിരുന്നു. മൂന്നു ലക്ഷം രൂപ ആദ്യ ഗഡുവായി നല്‍കി. ടെണ്ടര്‍ വിളിച്ചാണോ കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുത്തതെന്നതില്‍ അവ്യക്തയുണ്ട്.

നേരത്തെ ലൈഫ് മിഷന്‍ പദ്ധതിക്കായും സർക്കാർ കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചിരുന്നു. പദ്ധതിക്കായി പതിനാലു കോടി രൂപയ്ക്ക് ചെന്നൈ ആസ്ഥാനമായ കമ്പനിയ്ക്കാണ് കണ്‍സള്‍ട്ടന്‍സി  നല്‍കിയത്. 700 കോടി രൂപയോളം ചെലവ് വരുന്ന പദ്ധതിയുടെ കണ്‍സള്‍ട്ടിങ്ങ് ഫീസിനത്തില്‍ മാത്രമാണ് സര്‍ക്കാര്‍  13.7 കോടി രൂപ നല്‍കിയത്. ആകെ ചെലവിന്‍റെ 1.95 ശതമാനം.  ഏകദേശം 300ലധികം വീടുകള്‍ നിര്‍മിക്കാനുള്ള തുകയാണിത്. നേരത്തെ യു.എ.ഇയിലെ റെഡ് ക്രസന്‍റ് അതോറിറ്റി ലൈഫ് മിഷനു നല്‍കിയ 20 കോടി രൂപയില്‍ നിന്നു ഒരു കോടി രൂപ സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്നയ്ക്ക് കിട്ടിയെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു.