കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പോരാട്ടം ശക്തമാക്കി കോൺഗ്രസ്

Jaihind News Bureau
Tuesday, November 12, 2019

കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പോരാട്ടം ശക്തമാക്കി കോൺഗ്രസ്. സംസ്ഥാനത്ത് ഇന്ന്, കെ.പി.സി.സിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും, 11 ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ ധർണ്ണയും നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എ.ഐ.സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തുടങ്ങിയ നേതാക്കൾ പ്രക്ഷോപ പരിപാടികളിൽ പങ്കെടുക്കും.

മോദി സർക്കാരിന്റെ വികലമായ നടപടികളെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യം, രൂക്ഷമായ തൊഴിലില്ലായ്മ, പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റുതുലയ്ക്കൽ, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, കാർഷിക രംഗത്തും, ബാങ്കിംഗ് മേഖലയിലും നേരിടുന്ന തകർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കോൺഗ്രസ് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് 12 ജില്ലകളിൽ ഇന്ന് പ്രധിഷേധം ഇരമ്പും. കെ.പി.സി.സിയുടെ നേതൃത്വത്തിൽ തിരുവനതപുരത്തു രാജ്ഭവൻ മാർച്ചും, 11ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധമാർച്ചും, ധർണ്ണയും സംഘടിപ്പിക്കും. രാവിലെ 11 ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം നൽകുന്ന രാജ്ഭവൻ മാർച്ചിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉൾപ്പടെയുള്ള കോൺഗ്രസിന്‍റെ സമുന്നത നേതാക്കൾ പങ്കെടുക്കും. നവംബർ 5 മുതൽ കോൺഗ്രസ് രാജ്യ വ്യാപകമായ പ്രക്ഷോഭത്തിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചിരുന്നു. ഡിസംബർ 12 ന് ഡൽഹിയിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന, മഹാറാലിയോടെ ആദ്യ ഘട്ട പ്രക്ഷോപത്തിനു സമാപനമാവും.