തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ അഴിമതി,സ്വജനപക്ഷപാതം, നിയമവിരുദ്ധ നിയമനം, സ്വര്‍ണ്ണക്കള്ളക്കടത്ത് ബന്ധം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച, ഭരണസ്തംഭനം തുടങ്ങിയവ ജനമധ്യത്തില്‍ തുറന്നുകാട്ടുന്നതിനായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി ‘സേവ് കേരള സ്പീക്ക് അപ് ക്യാമ്പയിന്‍’ സംഘടിപ്പിക്കും.
ക്യാമ്പയിനിന്‍റെ ഭാഗമായി കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്‍റുമാർ തുടങ്ങിയവര്‍ സത്യാഗ്രഹം അനുഷ്ഠിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സത്യാഗ്രഹം. ക്യാമ്പയിനിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി ഓഫീസില്‍ രാവിലെ 9ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഉച്ചയ്ക്ക് 1 മണിക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പിയും ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി എന്നിവര്‍ കെ.പി.സി.സി ആസ്ഥാനത്ത് സത്യാഗ്രഹം നടത്തും.
തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്തും കണ്ടയിന്‍മെന്‍റ് സോണ്‍ അല്ലാത്ത ജില്ലകളില്‍ ഡി.സി.സി ഓഫീസിലും കണ്ടയിന്‍മെന്‍റ് സോണുകളില്‍ നേതാക്കള്‍ അവരവരുടെ വീടുകളിലും സത്യാഗ്രഹം നടത്തും. സേവ് കേരള സ്പീക്കപ്പ് ക്യാമ്പയിനിന്‍റെ രണ്ടാം ഘട്ടത്തിന്‍റ് ഭാഗമായി ഡി.സിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും മൂന്നാം ഘട്ടത്തില്‍ മണ്ഡലം, വാര്‍ഡ് ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സത്യഗ്രഹ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാര്‍ അറിയിച്ചു.