പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കിയ സംഭവം; മരിച്ച സർക്കാരിന് ആദരാഞ്ജലികൾ എന്ന റീത്തു ഉയർത്തിപിടിച്ച് കോണ്‍ഗ്രസ് പ്രതിഷേധം

കോഴിക്കോട്: ചക്കിട്ടപ്പാറയിൽ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയ ഭിന്നശേഷിക്കാരന്‍റെ മൃതദേഹുവായി കോൺഗ്രസ് കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം നടത്തി. ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺകുമാറിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.

ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാടിൽ ഭിന്നശേഷിക്കാരൻ ജോസഫ് എന്ന 74കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം ആയി ഇദ്ദേഹത്തിന് പെൻഷൻ മുടങ്ങിയിരുന്നു. ജോസഫിന്‍റെ ഭാര്യ മരിച്ചിട്ട് ഒരു വർഷത്തോളമായി. മകളെ പിന്നീട് അനാഥാലയത്തിൽ ആക്കുകയായിരുന്നു. തനിക്കും കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകൾക്കും പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ജോസഫ് പരാതി നൽകിയിരുന്നു.

മന്ത്രി, ജില്ലാ കളക്‌ടർ, പെരുവണ്ണാമുഴി പോലീസ് എസ്‌എച്ച്‌ഒ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് 15 ദിവസത്തിനകം പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് കത്ത് നൽകിയത്. പെൻഷൻ അനുവദിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്യുമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ജോസഫ് ജീവനൊടുക്കിയത് എന്നാണ് കണക്കാക്കുന്നത്. എം. കെ രാഘവൻ എംപി ഉൾപ്പെടെയുള്ള നേതാക്കൾ കളക്ടറേറ്റിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു. മരണത്തിന്‍റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മരിച്ച സർക്കാരിന് ആദരാഞ്ജലികൾ എന്ന റീത്തു ഉയർത്തിപിടിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

Comments (0)
Add Comment