വൈദ്യുതി ചാര്‍ജ്ജ് കൊള്ളയ്‌ക്കെതിരെ 16 ന് കോണ്‍ഗ്രസ് ധര്‍ണ; 19ന് ബില്ല് കത്തിച്ച് പ്രതിഷേധം

Jaihind News Bureau
Friday, June 12, 2020

കൊവിഡ് കാലത്തെ ഏറ്റവും വലിയ പകല്‍കൊള്ളയും പിടിച്ചുപറിയുമാണ് വൈദ്യുതി ബില്ലിന്‍റെ പേരില്‍ കേരള സര്‍ക്കാരും വൈദ്യുതി ബോര്‍ഡും നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വീടുകളിലെത്തി റീഡിംഗ് എടുക്കാതെ ഓഫീസുകളില്‍ ഇരുന്ന് തോന്നിയ രീതിയിലിട്ട ബില്ല് നല്‍കിയാണ് ബോര്‍ഡ് സാധാരണ ജനങ്ങളെ ശിക്ഷിച്ചത്. മനുഷ്യപ്പറ്റില്ലാതെയും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുമാണ് വൈദ്യുതി ബില്ല് നല്‍കിയത്. കംപ്യൂട്ടറില്‍ ബില്‍ റീസെറ്റ് ചെയ്ത് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം മൂന്നിരട്ടിയോളം ഉയര്‍ന്ന ബില്ല് നല്‍കിയാണ് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണ്ണമായും സൗജന്യമാക്കാനും എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും സര്‍ക്കാരും കെ.എസ്.ഇ.ബിയും തയ്യാറാകണം. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ജൂണ്‍ 16 ചൊവ്വാഴ്ച സംസ്ഥാനത്തെ 756 വൈദ്യുതി ഓഫീസുകള്‍ക്ക് മുന്‍പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. 19-ാം തീയതി ബുധനാഴ്ച വൈകുന്നേരം 5ന് വീട്ടമ്മമാര്‍ പ്രതീകാത്മകമായി വീടുകള്‍ക്ക് മുന്നില്‍ വൈദ്യുതി ബില്ല് കത്തിച്ച് പ്രതിഷേധിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.