പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ


ജമ്മുകശ്മീര്‍: ജമ്മു കശ്മീരിലെ കഠ്വയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പ്രസംഗിക്കുന്നതിനിടെയാണ് അസ്വസ്ഥത നേരിട്ടത്. പ്രസംഗം തുടരാന്‍ ശ്രമിച്ചുവെങ്കിലും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് അദ്ദേഹം വേദിയിലേക്ക് തിരികെ എത്തി.

‘എനിക്ക് 83 വയസ്സായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട. മോദിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുന്നത് വരെ താന്‍ ജീവനോടെ ഉണ്ടാകുമെന്ന് തിരികെയെത്തിയ ഖാര്‍ഗെ പറഞ്ഞു. അതെ സമയം ആരോഗ്യനില തൃപ്തികരമെന്ന് മകന്‍ പ്രിയങ്ക് ഖാര്‍ഗ് പറഞ്ഞു.

കഠ്വയില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഹെഡ് കോണ്‍സ്റ്റബിളിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയതായിരുന്നു ഖാര്‍ഗെ. ജമ്മു കശ്മീരില്‍ ഒക്ടോബര്‍ ഒന്നിനാണ് അവസാന ഘട്ട വോട്ടെടുപ്പ്. ഒരു ദശാബ്ദത്തിനിടെ ഈ മേഖലയില്‍ നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് സമാപിക്കും.

Comments (0)
Add Comment