ശിവജിയുടെ പ്രതിമ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് 1300 കോടി രൂപയുടെ അഴിമതി; മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസും എൻസിപിയും

Jaihind News Bureau
Wednesday, September 25, 2019

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ 1300 കോടി രൂപയുടെ അഴിമതി ആരോപണവുമായി കോൺഗ്രസും എൻസിപിയും. ശിവജിയുടെ പ്രതിമ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് 2500 കോടി രൂപയുടെ പദ്ധതി 3826 കോടി രൂപയ്ക്ക് ടെൻഡർ നൽകി എന്നാണ് കോൺഗ്രസ്, എൻ സി പി അരോപണം. വിഷയത്തിൽ സി.എ.ജി ഓഡിറ്റിങ്ങും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസും എൻ സി പി യും ആവശ്യം.

ശിവജിയുടെ പ്രതിമ സ്ഥാപിക്കലുമായി ബന്ധപ്പെട്ട് 2500 കോടി രൂപയുടെ പദ്ധതി 3826 കോടി രൂപയ്ക്ക് എൽ ആൻഡ് റ്റി എന്ന കമ്പനിക്ക് നൽകാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അധ്യക്ഷനായ സമിതി തീരുമാനിച്ചെന്നാണ് കോൺഗ്രസ് എൻ സി പി സഖ്യത്തിന്‍റെ ആരോപണം. കേന്ദ്ര വിജിലൻസ് കമ്മിഷന്‍റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. സർക്കാർ കരാർ പ്രകാരം പ്രതിയുടെ ഉയരം 83.2 മീറ്ററും പ്രതിമയിലെ വാളിന്‍റെ ഉയരം 38 മീറ്ററും ആയിരുന്നു. എന്നാൽ ഈ അളവുകളിലും വെട്ടിക്കുറക്കലുകൾ ഉണ്ടായതായും നേതാക്കൾ ആരോപിക്കുന്നുണ്ട്. അഴിമതിയുടെ പൂർണ്ണ ചിത്രം പുറത്ത് വരുന്നതിന് ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും വിഷയത്തിൽ സി.എ.ജി ഓഡിറ്റിങ് നടത്തണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ്-എൻസിപി നേതാക്കൾ വ്യക്തമാക്കി.