ബി.ജെ.പി ഭീഷണി: അടൂര്‍ ഗോപാലകൃഷ്ണന് പൂര്‍ണ്ണ പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍

Jaihind News Bureau
Thursday, July 25, 2019

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഭീഷണിയുമായി ബി.ജെ.പി രംഗത്തെത്തിയ സംഭവത്തില്‍ അടൂരിന് പൂര്‍ണ പിന്തുണ നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. അടൂരിരെയുള്ള ബിജെപി നേതാവിന്റെ പരാമര്‍ശം ബിജെപി പ്രതിനിധാനം ചെയ്യുന്ന അസഹിഷ്ണതയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അധികാരം ബിജെപിയെ അന്ധരാക്കിയതുകൊണ്ടാണ് സാംസ്‌കാരിക പ്രവര്‍ത്തകരോട് രാജ്യംവിട്ടുപോകാന്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടിയും പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ ബി.ജെ.പി തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണനെതിരെയുള്ള ബിജെപി നേതാവിന്റെ ഭീക്ഷണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്.

സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടൂരിന്റ വസതിയിലെത്തി പൂര്‍ണ പിന്തുണ അറിയിച്ചു.
കത്തിന്റെ സാരാംഷം ഉള്‍ക്കൊള്ളുകയാണ് പ്രധാനമന്ത്രിയും ബിജെപിയും ചെയ്യേണ്ടതെന്നും ബിജെപി പ്രതിനിധാനം ചെയ്യുന്ന അസഹിഷ്ണതയുടെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു.

ക്രിയാത്മകമായി പ്രതികരിക്കുതിനു പകരം തെറ്റ് ചൂണ്ടിക്കാട്ടുവരെയെല്ലാം രാജ്യത്തുനിന്ന് ഓടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അങ്ങേയറ്റം അപലപനീയമായ സംഭവമാണ് ഉണ്ടായതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. കലാലോകത്തിനും കേരളത്തിനും ഭീക്ഷണി ഉയര്‍ത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് മുന്‍ മന്ത്രി പന്തളം സുധാകരനും വ്യക്തമാക്കി. കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ, പാലോട് രവി തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.