ഭൂരിപക്ഷം കൂട്ടാന്‍ തരൂര്‍; ആറ്റിങ്ങല്‍ പിടിക്കാന്‍ അടൂര്‍ പ്രകാശ്

Jaihind Webdesk
Saturday, March 23, 2019

തിരുവനന്തപുരത്ത് ശശി തരൂരും ആറ്റിങ്ങലിൽ അടൂർ പ്രകാശും കളം നിറഞ്ഞതോടെ യു.ഡി.എഫ് ക്യാമ്പുകളിൽ നിറയുന്നത് ആത്മവിശ്വാസം. തിരുവനന്തപുരത്ത് ഭൂരിപക്ഷം വർധിപ്പിക്കാൻ തരൂർ ഒരുങ്ങുമ്പോൾ ആറ്റിങ്ങൽ തിരിച്ചു പിടിക്കാൻ അടൂർ പ്രകാശും കച്ച മുറുക്കി കഴിഞ്ഞു.

വടകര കഴിഞ്ഞാൽ സംസ്ഥാനത്ത് തീ പാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളാണ് തിരുവനന്തപുരവും ആറ്റിങ്ങലും. രണ്ടിടത്തും യു.ഡി.എഫിന് വേണ്ടി പട നയിക്കുന്നത് കരുത്തൻമാരാണ്. തിരുവനന്തപുരത്ത് തരൂരിനൊപ്പം ഓടിയെത്താൻ എൽ.ഡി.എഫും ബി.ജെ.പിയും കിണഞ്ഞു പരിശ്രമിക്കുമ്പോൾ അറ്റിങ്ങലിൽ അടൂർ പ്രകാശ് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തിരുവനന്തപുരം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കൊപ്പം സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ആഗോള പൗരനെന്ന മുഖമുദ്രയാണ് തരൂരിന് മുതൽകൂട്ടാവുന്നത്. പ്രചാരണ പ്രവർത്തനങ്ങൾ ആദ്യ ഘട്ടം പിന്നിടുമ്പോൾ പാർലമെന്‍റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം തരൂർ നേടുമെന്ന ആത്മവിശ്വാസമാണ് യു.ഡി എഫിനുളളത്.

കഴിഞ്ഞ തവണ പേമെൻറ് സീറ്റ് വിവാദത്തിൽ പെട്ട ദിവാകരന് ഇത്തവണ സീറ്റ് നൽകിയതിൽ ഇടതു മുന്നണിയിൽ തന്നെ ഭിന്നതയുണ്ട്. ശബരിമല വിഷയം മുൻനിർത്തി സാമുദായിക ധ്രുവീകരണത്തിന്നുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ശബരിമല യുവതീ പ്രവേശനം നടന്നപ്പോൾ ഗവർണർ സ്ഥാനം ഒഴിഞ്ഞ് ആചാരലംഘനത്തെ എതിർക്കാതിരുന്ന കുമ്മനം ഇപ്പോൾ വോട്ടു ചോദിച്ചെത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും വോട്ടര്‍മാർ വിലയിരുത്തുന്നു.

1991 ൽ യു.ഡി.എഫ് കൈവിട്ട ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കാനാണ് അടൂർ പ്രകാശിനെ കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്. മണ്ഡലത്തിലെ വികസന മുരടിപ്പ് ഉയർത്തിക്കാട്ടി പ്രചാരണം കൊഴുപ്പിക്കുന്ന അടൂർ പ്രകാശ് ബഹുദൂരം മുന്നേറിക്കഴിഞ്ഞു. കൊല്ലത്ത് ബൈപാസ് അടക്കമുള്ള വൻ വികസനം അരങ്ങേറുമ്പോൾ ആറ്റിങ്ങൽ വികസന പ്രവർത്തനങ്ങളിൽ വട്ടപൂജ്യമാണെന്നും അതിനാൽ തന്നെ ഇത്തവണ മാറ്റം അവശ്യമാണെന്നുമുള്ള യു.ഡി.എഫിന്‍റെ മുദ്രാവാക്യം ഏറ്റെടുത്ത ജനങ്ങൾ അടൂർ പ്രകാശിനെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ തയാറെടുത്തു കഴിഞ്ഞു.