രാജ്യത്ത് രണ്ടുതരം നിയമം; ഒന്ന് മോദിക്ക് മറ്റൊന്ന് സാധാരണ ജനങ്ങള്‍ക്ക്; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, May 1, 2019

Surjewala-Modi

ന്യൂഡല്‍ഹി: വയനാടിനെക്കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം, ‘മോദി പെരുമാറ്റച്ചട്ടം’ ആയി മാറിയിരിക്കുകയാണെന്ന് വ്യക്തമായിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
‘ആര്‍ട്ടിക്കിള്‍ 324 & എം.സി.സി എന്നിവയുടെ ലംഘനം പ്രധാനമന്ത്രി വ്യാപകമായി നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍, യാതൊരു ശിക്ഷയും ലഭിക്കാതെ പ്രധാനമന്ത്രി മുന്നോട്ടു പോകുകയാണ്. രാജ്യത്ത് ഇപ്പോള്‍ രണ്ടു തരത്തിലുള്ള നിയമങ്ങളാണ് ഉള്ളത്. ഒന്ന് പ്രധാനമന്ത്രി മോദിക്കു വേണ്ടിയും രണ്ടാമത്തേത് രാജ്യത്തെ ബാക്കിയുള്ളവര്‍ക്ക് വേണ്ടിയും.’ – കോണ്‍ഗ്രസ് വക്താവ് രണ്‍ദിപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ച് മോദി നടത്തിയ പരാമര്‍ശത്തിന് എതിരെ ആയിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തെക്കുറിച്ചായിരുന്നു പരാതി ഉയര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെക്കുറിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. ന്യൂനപക്ഷ സ്വാധീന മേഖലയിലേക്ക് രാഹുല്‍ ഒളിച്ചോടിയെന്നായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാല്‍, മോദി പ്രസംഗത്തില്‍ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.