പിണറായിയുടെ പോലീസ് നാറാണത്തുഭ്രാന്തനെപ്പോലെ; ബി.ജെ.പിയുടെ സമരത്തിന് ഓക്‌സിജന്‍ കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് – കെ. മുരളീധരന്‍

Jaihind Webdesk
Wednesday, December 26, 2018

K-Muraleedharan

തിരുവനന്തപുരം: നാറാണത്ത് ഭ്രാന്തന്റെ സ്വഭാവം പോലെയാണ് പിണറായിക്കും പോലീസിനുമെന്ന് കോണ്‍ഗ്രസ് പ്രചരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍. വനിതകളെ ശബരിമല കയറ്റാന്‍ കൊണ്ടുപോകും പിന്നീട് ഇറക്കും ഇത് നാറാണത്ത് ഭ്രാന്തന്റെ ചെയ്തികളെ അനുസ്മരിപ്പിക്കുന്നതാണെന്നും കെ. മുരളീധരന്‍ കുറ്റപ്പെടുത്തി. ഇവിടെ നാറാണത്ത് ഭ്രാന്തന്‍ പിണറായിയുടെ പോലീസാണെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ സമരം പരാജയപ്പെട്ടപ്പോഴൊക്കെ പിണറായി അവര്‍ക്ക് ഓക്‌സിജന്‍ നല്‍കുകയായിരുന്നു. താലിബാന്‍ മോഡല്‍ സമരമാണ് ശബരിമലയില്‍ നടക്കുന്നതെന്ന മന്ത്രി ഇ.പി. ജയരാജന്റെ പറച്ചില്‍ ഗൗരവമാണെന്നും ഇവിടെ ആരാണ് താലിബാന്‍ കാരെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഇപ്പോള്‍ ബി.ജെ.പിക്കാര്‍ പറയുന്നത് കുമ്മനത്തെ തിരിച്ചുകൊണ്ടുവരണമെന്നാണ് ശ്രീധരന്‍ പിള്ളയെക്കൊണ്ട് സി.പി.എമ്മുമായുള്ള ബന്ധം അത്രശരിയാകുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ശ്രീധരന്‍ പിള്ളയാകട്ടേ രഹസ്യങ്ങള്‍ അപ്പോള്‍തന്നെ പുറത്തുപറയുന്ന സ്വഭാവം ആയതുകൊണ്ടാണ് പിള്ളയെ മാറ്റി കുമ്മനത്തെ കൊണ്ടുവരണമെന്ന് ബി.ജെ.പിയും സി.പി.എമ്മും ആഗ്രഹിക്കുന്നത്.

സ്വാമി ശരണം, വോട്ട് ശരണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. ജനുവരി ഒന്നിന് തീര്‍ക്കുന്ന വര്‍ഗ്ഗീയ മതില്‍ സര്‍ക്കാര്‍ മതിലാണോ എന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കൊക്കെ മതില് വിജയിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. അതുകൊണ്ടാണ് മതില്‍ ആരുടെ സൃഷ്ടിയാണെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് വനിതാ മതില്‍ സര്‍ക്കാരിന്റെ പരിപാടി അല്ലെന്നാണ് ഒരു കാശ് പോലും സര്‍ക്കാരിന് ചിലവില്ലെന്നും വ്യക്തമാക്കിയ പിണറായി കേരളത്തെ ഇപ്പോള്‍ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.