രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച ബി.ജെ.പി എം.പിയെ കൊണ്ട് മാപ്പ് പറയിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ -വീഡിയോ കാണാം

Jaihind Webdesk
Wednesday, December 5, 2018

ബന്‍സാര: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ചാക്ഷേപിച്ച ബി.ജെ.പി എം.പിയെ കൊണ്ടുതന്നെ മാപ്പ് പറയിച്ച് കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍. രാജസ്ഥാനിലെ ബന്‍സാരയില്‍ സംഘടിപ്പിച്ച പൊതു പരിപാടിക്കിടെയായിരുന്നു കോണ്‍ഗ്രസ് കൗണ്‍സിലര്‍ സീതാദാമോറും ബി.ജെ.പി എം.പി ദേവാജി ഭായിയും തമ്മിലുള്ള നാടകീയ രംഗങ്ങള്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

https://youtu.be/EKNwGD_Hsk8

”നിങ്ങളുടെ പപ്പുവിനെ വിളിക്ക്, ഇവിടെയുള്ള കുഴികളൊക്കെ അദ്ദേഹം അടച്ചുതരും”എന്ന് പൊതു പരിപാടിക്കിടെ ദേവാജി പറയുകയായിരുന്നു. തുടര്‍ന്ന് ഇതില്‍ രോഷം പൂണ്ട സീതാ ദാമോര്‍ എംപിയുമായി കയര്‍ക്കുകയായിരുന്നു. ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ തങ്കള്‍ ഉപയോഗിച്ച വാക്ക് ശരിയായില്ലെന്നും ആ പ്രയോഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു.

”രാഷ്ട്രീയപാര്‍ട്ടികള്‍ പങ്കെടുത്ത യോഗമായിരുന്നു അത്. അവിടെയുണ്ടായിരുന്ന ബി.ജെ.പി എം.പി രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു. ആദ്യം പ്രയോഗം തിരുത്താന്‍ അവരോട് ആവശ്യപ്പെട്ടെങ്കിലും ആതിന് തയ്യാറായില്ല. എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവരുടെ നിര്‍ബന്ധത്തിനുവഴങ്ങി മാപ്പ് പറയുകയായിരുന്നു.

ബി.ജെ.പി നേതാക്കള്‍ ആദ്യമായല്ല രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ബി ജെ പി നേതാവും ചണ്ഡീഗഡ് കാബിനറ്റ് മന്ത്രിയുമായ ബ്രിജ് മോഹന്‍ രാഹുലിനെ പപ്പുവെന്ന് വിളിച്ചിരുന്നു. ശേഷം ജൂലൈയില്‍ പാര്‍ലമെന്റില്‍ വെച്ച് നിങ്ങള്‍ക്ക് എന്നെ പപ്പുവെന്ന് വിളിച്ച് പരിഹസിക്കാമെന്നും എന്നാലും എനിക്ക് നിങ്ങളോട് ദേഷ്യമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുകയുണ്ടായി.