മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം കേന്ദ്രസര്‍ക്കാരിനെ സുഖിപ്പിക്കാന്‍; കെ.സി. വേണുഗോപാല്‍

 

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മലപ്പുറം പരാമര്‍ശം കേന്ദ്രസര്‍ക്കാരിനെ സുഖിപ്പിക്കാനാണെന്നും അതിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ചിന്തിക്കുന്നുപോലുമില്ലെന്നും കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍. കരിപ്പൂര്‍ കേന്ദ്രമാക്കി സ്വര്‍ണക്കടത്ത് നടക്കുവെന്ന് പറയുന്ന മുഖ്യമന്ത്രി അത് തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ആരെയൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിനിടെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

“കേന്ദ്രത്തെ സുഖിപ്പിക്കാനുള്ള പരാമര്‍ശം മാത്രമാണ് മുഖ്യമന്ത്രിയുടേത്. അഞ്ച് വര്‍ഷമായി കരിപ്പൂര്‍ കേന്ദ്രമാക്കി സ്വര്‍ണക്കടത്ത് നടക്കുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത് തടയാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ദേഹം പറയണം. ഇന്‍റലിജന്‍സും സ്‌പെഷല്‍ ബ്രാഞ്ചും ഉള്‍പ്പെടെ പോലീസിന്‍റെ എല്ലാ സംവിധാനവുമുണ്ട്. എന്നിട്ടും ഒന്നും ചെയ്തില്ല. എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുമുണ്ട്. ജനങ്ങളെ വിഡ്ഡിയാക്കാനും കേന്ദ്രത്തിലെ ആളുകളെ സുഖിപ്പിക്കാനും വേണ്ടിയുള്ള ശ്രമമാണിത്. പ്രധാനമന്ത്രിയെ ഏറ്റവുമൊടുവില്‍ കണ്ട ശേഷം മുഖ്യമന്ത്രി ഏറെ മാറിയിരിക്കുന്നുവെന്നും കെ.സി. പറഞ്ഞു.

ഞങ്ങളാരും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. പാര്‍ട്ടി മൊത്തം പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഏറെ നാളായി നടന്നുവരുന്നുണ്ട്. ആ എരി തീയിലേക്ക് എണ്ണ ഒഴിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ആരെയൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിനിടെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. ഇതിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ചിന്തിക്കുന്നുപോലുമില്ല” -കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Comments (0)
Add Comment