കൊവിഡ് വ്യാപനം : ഐ.എം.എയുടെയും കെ.ജി.എം.ഒ.എയുടെയും നിർദ്ദേശങ്ങള്‍ തള്ളി മുഖ്യമന്ത്രി

Jaihind Webdesk
Thursday, April 22, 2021

 

തിരുവനന്തപുരം : കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്നും പരിശോധനാഫലം വൈകുന്നത് തിരിച്ചടിയാകുമെന്നുമുള്ള കെ.ജി.എം.ഒ.എയുടെ അഭിപ്രായവും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ കൊവിഡ് വ്യാപനത്തിന് കാരണമാകും എന്നുള്ള ഐ.എം.എയുടെ അഭിപ്രായവും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുസംഘടനകളുടേയും അഭിപ്രായം മുഖവിലയ്ക്ക് എടുക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ  പ്രതികരണം. ഇത്തരമൊരു വിലയിരുത്തല്‍ കെ.ജി.എം.ഒ.എപോലൊരു സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടിയിരുന്നു. ലാബ് സൗകര്യവും ആളെണ്ണവും കൂട്ടണമെന്നും ഫലം വൈകുന്നത് പ്രതിസന്ധിയാണെന്നും കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സംവിധാനങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് വലിയ രീതിയിലുള്ള ആര്‍ടിപിസിആര്‍ പരിശോധനയെ സംഘടന എതിര്‍ക്കുന്നത്. കേരളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്കു താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നു. പരിശോധനാ ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഓഗ്മെന്‍റഡ് ടെസ്റ്റിന്‍റെ ഫലം ഇപ്പാഴും പൂര്‍ണമായും ലഭ്യമായിട്ടില്ല. ഇത് ടെസ്റ്റിന്‍റെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണ്.

ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂട്ടുവാനുള്ള ലാബ് സൗകര്യങ്ങള്‍ അടിയന്തരമായി ഒരുക്കണം. കൂടുതല്‍ ആന്‍റിജന്‍ ടെസ്റ്റിംഗ് കിറ്റ് ഉറപ്പാക്കണം. ആര്‍ടിപിസിആര്‍ പരിശോധന രോഗലക്ഷണമുള്ളവരിലും സമ്പര്‍ക്ക പട്ടികയിലുള്ളവരിലുമായി നിജപ്പെടുത്തണം. സര്‍ക്കാര്‍ സംവിധാനത്തിലെ ലാബ് ടെക്‌നീഷ്യന്‍മാര്‍, ദന്തല്‍ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയുള്ള സംവിധാനം വിപുലീകരിക്കുകയും ഇതിന് അധികമായി വേണ്ട മാനവ വിഭവശേഷി ഉറപ്പ് വരുത്തുകയും വേണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെ കുറവ് വലിയ തോതില്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടണം.

വീടുകളില്‍ ചികിത്സ പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്വാറന്‍റൈന്‍ സെന്‍റര്‍ ആരംഭിക്കുകയും ചെയ്യണം. ക്വാറന്‍റൈന്‍ ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ വകുപ്പിനു കൂടി വിഭജിച്ച് നല്‍കണം. പുതിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍, സെക്കന്‍റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത 6 മാസത്തേക്കെങ്കിലും താല്‍ക്കാലിക നിയമനം വഴി ജീവനക്കാരെ ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകള്‍ തദ്ദേശഭരണ വകുപ്പിനാകണം. എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കൊവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കണമെന്നും കെജിഎംഒഎ നിര്‍ദേശിച്ചു. കൂട്ടപ്പരിശോധനയുടെ അപ്രായോഗികതയും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി സർക്കാർ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു.