വിഴിഞ്ഞം പദ്ധതി: ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

Jaihind Webdesk
Monday, December 31, 2018

c

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അന്വേഷണ കമ്മിഷന്റെ ക്ലീന്‍ചിറ്റ്. പദ്ധതിയില്‍ ആരും അഴിമതി നടത്തിയിട്ടില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ല. പദ്ധതിയുമായി മുന്നോട്ടു പോകാം. ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ച് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറി.

വൈകിട്ട് 4നാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. മുന്‍ തുറമുഖ വകുപ്പ് സെക്രട്ടറി കെ. മോഹന്‍ദാസ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസില്‍നിന്നു വിരമിച്ച പി.ജെ. മാത്യു എന്നിവരാണു കമ്മീഷന്‍ അംഗങ്ങള്‍. വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ സംസ്ഥാനത്തിനു കനത്ത നഷ്ടം വരുത്തി വച്ചതായുള്ള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടാണ് കമ്മിഷന്‍ പ്രധാനമായും പരിശോധിച്ചത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വര്‍ഗീസ്, വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതര്‍, പി.സി. ജോര്‍ജ് എംഎല്‍എ, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ എന്നിവരും കമ്മിഷനു മുമ്പാകെ മൊഴി നല്‍കിയിരുന്നു.