ക്രിസ്ത്യന്‍ പള്ളിയില്‍ സംഘപരിവാർ ആക്രമണം ; ചർച്ച് വാളണ്ടിയറിന്‍റെ നില ഗുരുതരം

Jaihind Webdesk
Tuesday, October 5, 2021

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ സംഘപരിവാര്‍ ആക്രമണം. പ്രാര്‍ഥനക്കെത്തിയ നിരവധി വിശ്വാസികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വിശ്വഹിന്ദു പരിഷത്ത് , ബജ്‌റംഗ് ദള്‍, ബിജെപിയുടെ യുവജനവിഭാഗം തുടങ്ങിയ സംഘടനകളാണ് പള്ളി ആക്രമിച്ചത്. ഞായറാഴ്ച രാവിലെ പ്രാര്‍ഥനനടക്കുന്ന സമയത്തായിരുന്നു ആക്രമണം.

പള്ളിയില്‍ ഉണ്ടായിരുന്ന സന്നദ്ധപ്രവര്‍ത്തകരെയയും പ്രാര്‍ഥനക്കെത്തിയ സ്ത്രീകളെയും അക്രമിസംഘത്തിലുള്ളവര്‍ മര്‍ദിച്ചു. പത്തുമണിയോടെ ഇരുമ്പുദണ്ഡുകളുമായി ഇവര്‍ പള്ളിയിലേക്ക് അതിക്രമിച്ചുകയറി, കസേരകള്‍, മേശകള്‍, സംഗീത ഉപകരണങ്ങള്‍, ഫോട്ടോകള്‍ എന്നിവ തകര്‍ത്തു. 40 മിനുറ്റിലധികം അക്രമം അഴിച്ചുവിട്ട ഇവര്‍ ചര്‍ച്ച് വളണ്ടിയറായ രജിതിനെ ക്രൂരമായി മര്‍ദിച്ചു. തലയില്‍ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡെറാഡൂണ്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണ്.

സംഭവത്തില്‍ ചര്‍ച്ചിലെ പാസ്റ്ററുടെ ഭാര്യ പ്രിയോ സാധന ലന്‍സെ പൊലീസില്‍ പരാതി നല്‍കി. പൊലീസ് 200ഓളം പേര്‍ക്കെതിരെ കേസെടുത്തു.