പത്മകുമാര്‍ ചവിട്ടി വീഴ്ത്തി; അച്ഛന്‍ മരിച്ചിട്ട് പോലും അനിത വീട്ടിലെത്തിയില്ലെന്ന് അമ്മ


ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനിതകുമാരി നേരത്തേ നല്ല സ്വഭാവമുള്ള പെണ്ണായിരുന്നെന്നും ഈ അടുത്ത കാലത്താണ് ഇങ്ങനെയൊക്കെയായതെന്നും അമ്മ. ഇപ്പോള്‍ അനിതയ്ക്ക് വീടുമായി ബന്ധമില്ല. മൂന്നുവര്‍ഷത്തോളമായി മകളുമായി അടുപ്പമില്ലെന്നും അച്ഛന്‍ മരിച്ചിട്ടുപോലും അനിത വീട്ടിലെത്തിയില്ലെന്നും അമ്മ വെളിപ്പെടുത്തി. ആറുമാസത്തിനകം തിരികെ നല്‍കാമെന്ന് പറഞ്ഞ് ഭൂമിയും സ്വത്തും തട്ടിയെടുത്തു. തന്നെ വാടകവീട്ടിലാക്കി കിടപ്പാടം കൈക്കലാക്കാനും ശ്രമിച്ചുവെന്നും അമ്മ പറയുന്നു. ഭൂമിയുടെ ആധാരം തിരികെ കിട്ടാന്‍ പഞ്ചായത്ത് മെമ്പര്‍ ജലജയുടെ സാന്നിധ്യത്തില്‍ ചാത്തന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ പത്മകുമാര്‍ ചവിട്ടി വീഴ്ത്തിയെന്നും മകള്‍ ചെയ്ത ക്രൂരതയ്ക്ക് ഈശ്വരന്‍ പ്രതിഫലം നല്‍കട്ടെയെന്നും അമ്മ സങ്കടത്തോടെ പറയുന്നു.

അതേസമയം, പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കൊട്ടാരക്കര കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. പ്രൊഡക്ഷന്‍ വാറണ്ടിനുള്ള അപേക്ഷയും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ചു. മൊഴിയിലുള്ള അവ്യക്തത മാറാന്‍ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും തെളിവെടുക്കാനുമാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പത്മകുമാര്‍ പൂജപ്പുര ജയിലിലും , ഭാര്യ അനിതകുമാരിയും മകള്‍ അനുപമയും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് തടവില്‍ കഴിയുന്നത്.

 

Comments (0)
Add Comment