സിപിഎമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ല; വോട്ടു വിഹിതം 1.75 ശതമാനമായി ഇടിഞ്ഞു : ചെറിയാൻ ഫിലിപ്പ്

Jaihind Webdesk
Tuesday, April 5, 2022

ലോക്സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിന്‍റെയും വോട്ടുവിഹിതത്തിന്‍റെയും മാനദണ്ഡപ്രകാരം സി പി എം ന് ദേശീയ കക്ഷിയായി തുടരാനാവില്ലെന്ന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. സിപിഎം ഇപ്പോൾ കേരളത്തിൽ മാത്രം ഒതുങ്ങുന്ന പ്രാദേശിക കക്ഷിയാണ്. ദേശീയ കക്ഷിയായി പിടിച്ചു നിൽക്കുന്നതിനുള്ള അടവുനയത്തെക്കുറിച്ചാണ് കണ്ണൂരിലെ പാർട്ടി കോൺഗ്രസ് ചർച്ച. കോൺഗ്രസുമായി സഖ്യം വേണോ ധാരണ വേണോ എന്നതാണ് മുഖ്യവിഷയം. സി പി എം -ന്‍റെ  കേരള ഘടകം മാത്രമാണ് ബിജെപി യോടൊപ്പം ചേർന്ന് കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എകെജി പ്രതിപക്ഷ നേതാവായിരുന്ന ലോക്സഭയിൽ സിപിഎം ഇപ്പോൾ പന്ത്രണ്ടാം കക്ഷിയാണ്. വോട്ടു വിഹിതം 10 ൽ നിന്നും 1.75 ശതമാനമായി ഇടിഞ്ഞു. ലോക് സഭയിൽ 3 സീറ്റും വിവിധ നിയമസഭകളിൽ 88 സീറ്റും മാത്രമാണ് ഇപ്പോഴുള്ളത്. ഈ സീറ്റുകൾ നേടിയത് കോൺഗ്രസുമായും ഇതര കക്ഷികളുമായി സഖ്യമുണ്ടാക്കിയാണെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടിക്കാട്ടി.

2004 ൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോഴാണ് സിപിഎം ന് ലോക്സഭയിൽ 43 സീറ്റുകൾ ലഭിച്ചത്. കോൺഗ്രസ് ബന്ധം വിച്ഛേദിച്ചതോടെ സിപിഎം മിക്ക സംസ്ഥാനങ്ങളിലും വട്ടപൂജ്യമായി. ജോതി ബാസുവിന് പ്രധാനമന്ത്രി സ്ഥാനം വരെ ഓഫർ ചെയ്തത് കോൺഗ്രസാണ്.

ദില്ലിയിലെ ചെങ്കോട്ടയിൽ ചെങ്കൊടി നാട്ടുമെന്ന് പ്രഖ്യാപിച്ചിരുന്ന സി പി എമ്മിന്‍റെ  ദില്ലിവാസികളായ അഖിലേന്ത്യാ നേതാക്കളായ  സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും ജീവിതത്തിൽ ഒരിക്കലും അരിവാൾ ചുറ്റിക ചിഹ്നത്തിൽ വോട്ടുചെയ്യാനായിട്ടില്ല. സിപിഎം ശക്തി കേന്ദ്രങ്ങളായിരുന്ന തെലുങ്കാന ഉൾപ്പെടെയുള്ള കാർഷിക വിപ്ലവ മേഖലകളിലും മുംബൈ, കൽക്കട്ട തുടങ്ങിയ വ്യവസായ നഗരങ്ങളിലും ചെങ്കൊടി കാണ്മാനില്ല. ഇന്ത്യയുടെ ഹൃദയഭൂമിയിൽ നിന്നും സിപിഎം ഒലിച്ചു പോയി.

രണ്ടാമത്തെ ദേശീയ കക്ഷിയായ കോൺഗ്രസിന് ഇപ്പോഴും ലോക്സഭയിൽ 53 സീറ്റും നിയമസഭകളിൽ 688 സീറ്റുമുണ്ട്. കോൺഗ്രസിനോട് കിടപിടിക്കാവുന്ന മറ്റൊരു പ്രതിപക്ഷ കക്ഷിയില്ല. കോൺഗ്രസ് നേതൃത്വത്തിൽ മാത്രമേ ബിജെപി വിരുദ്ധ മതേതര കക്ഷികളുടെ ബദൽ സൃഷ്ടിക്കാനാവൂ. 1977 ലെ വമ്പിച്ച തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം 1980 ൽ കോൺഗ്രസ് ശക്തമായ തിരിച്ചു വരവാണ് നടത്തിയത് . ഇന്ത്യയൊട്ടാകെ വേരോട്ടമുള്ള പ്രസ്ഥാനം ഇപ്പോഴും കോൺഗ്രസ് മാത്രമാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.