സിപിഎമ്മിന്‍റെ തട്ടിപ്പില്‍ കെവി തോമസ് കുടുങ്ങരുതെന്ന് കോൺഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. കോൺഗ്രസിന്‍റെ ജനാധിപത്യ സംസ്കാരത്തില്‍ ജനിച്ചു വളർന്ന കെവി തോമസിന് സിപിഎമ്മിന്‍റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല. സിപിഎമ്മിന്‍റെ മരണക്കെണിയില്‍ 20 വർഷം തനിക്ക് രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസില്‍ ക്ഷണം ലഭിച്ച കെ വി തോമസ് പരിപാടിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്‍റെ ഉപദേശം. സിപിഎമ്മിന്‍റെ മരണക്കെണിയില്‍ 20 വർഷം തനിക്ക് രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം :
പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.