ഫ്ലാറ്റ് തട്ടിപ്പ് കേസിൽ ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ കുറ്റപത്രം. ഡൽഹി പൊലീസാണ് ഗംഭീറിനെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഗംഭീർ ഉൾപ്പെടെ നിരവധി ആളുകൾ കേസിൽ പ്രതികളാണ്.
2011ലാണ് കേസിന് ആസ്പദമായ സംഭവം. ഗാസിയാബാദിലെ ഇന്ധിരാപുരത്ത് ഫ്ളാറ്റ് ബുക്ക് ചെയ്ത അമ്പതോളം പേരെ വഞ്ചിച്ച രുദ്ര ബിൽഡ് വെൽ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, എച്ച്ആർ ഇൻഫ്രാസിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്കെതിരെയാണ് കേസ്. ഇരു കമ്പനികളും ചേർന്ന് ഫ്ലാറ്റ് നൽകാമെന്നു പറഞ്ഞ് പണം വാങ്ങിയ ശേഷം ഇവരെ വഞ്ചിക്കുകയായിരുന്നു.. വഞ്ചിക്കപ്പെട്ടവരുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഈ കമ്പനികളുടെ ബ്രാൻഡ് അംബാസിഡറായിരുന്നു ഗൗതം ഗംഭീർ. 2011ൽ നടത്തിയ തട്ടിപ്പിൽ പരാതി ലഭിക്കുന്നത് 2016ലായിരുന്നു. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് ഭാഷ്യം. പണം മുൻകൂറായി വാങ്ങിയിട്ട് ഫ്ലാറ്റ് നൽകാതെ തട്ടിപ്പ് നടത്തിയതായാണ് എഫ്ഐആർ.