പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണം; രാത്രി കാല കർഫ്യൂ ഉൾപ്പെടെ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിർദ്ദേശം

അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുടെ കത്ത്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നൽകിയിരിക്കുന്ന എല്ലാ നിർദ്ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആവർത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്.

സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി കൊറോണ വ്യാപനം ചെറുക്കുന്നതിന്, ആവശ്യമെങ്കിൽ രാത്രി കാല കർഫ്യൂ ഉൾപ്പെടെ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സംസ്ഥാനങ്ങൾക്ക് ഉള്ളിലും അന്തർസംസ്ഥാന യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും നിരോധനമേർപ്പെടുത്താൻ പാടില്ല. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി, ഡിസംബർ 30, 31, ജനുവരി 1 എന്നീ തീയതികളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാനാണ് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തേ, ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക യാത്രാ നിരോധനം 2021 ജനുവരി 7 വരെ ദീർഘിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സിവിൽ വ്യോമയാന മന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു. ആരോഗ്യ സേവന വിഭാഗം ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള, സംയുക്ത അവലോകന സംഘത്തിന്റെയും ഐസിഎംആർ ഡയറക്ടർ ജനറലും നീതി ആയോഗ് അംഗവും സംയുക്ത നേതൃത്വം വഹിക്കുന്ന ദേശീയ കർമ സമിതിയുടെയും നിർദേശത്തെത്തുടർന്നാണ് ഈ ശുപാർശ.

2021 ജനുവരി 7നുശേഷം കർശനമായ നിയന്ത്രണത്തോടെ ഏതാനും വിമാനങ്ങൾ യുകെയിൽനിന്നും ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന കാര്യം പരിഗണിക്കാമെന്നും ശുപാർശയിൽ പറയുന്നു. ഇക്കാര്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സിവിൽ വ്യോമയാന വകുപ്പും ചേർന്നായിരിക്കും തീരുമാനിക്കുക.

Comments (0)
Add Comment